തിരുവനന്തപുരം : ശബരിമലയിലെ നിയന്ത്രണങ്ങൾ മൂലം സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള പ്രത്യേക സ്ഥിതി വിശേഷത്തിലും അയ്യപ്പ ഭക്തർക്കെതിരെ വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും സാംസ്കാരിക നായകർ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ ശബരിമലയിൽ നിന്ന് അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചിരിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ എത്രയും വേഗം വിട്ടയക്കണമെന്നും ആവശ്യപ്പെടുന്നു.
എം.ജി.എസ് നാരായണൻ, ഡോ.കെ.എസ് രാധാകൃഷ്ണൻ, പി.പരമേശ്വരൻ, സുരേഷ് ഗോപി എംപി, എസ് രമേശൻ നായർ, മാടമ്പ് കുഞ്ഞുകുട്ടൻ, ശത്രുഘ്നൻ, യു.കെ കുമാരൻ , തായാട്ട് ബാലൻ, ആർ.കെ ദാമോദരൻ, ശ്രീകുമാരി രാമചന്ദ്രൻ, സജി നാരായണൻ തുടങ്ങി നിരവധി പേർ ചേർന്ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലേക്കും വിരൽ ചൂണ്ടുന്നു. ഇരുമുടിക്കെട്ടുമായി വരുന്നവരെ പോലീസ് തടയുക, അവരെ അറസ്റ്റ് ചെയ്യുക നാസ്തികർക്കും ആക്ടിവിസ്റ്റുകൾക്കും കനത്ത സുരക്ഷയൊരുക്കി ആചാര ലംഘനത്തിന് സഹായിക്കുക തുടങ്ങിയ നടപടികൾ ഭക്തരിൽ ആശങ്ക ഉണർത്തുന്നതായി പ്രസ്താവന പറയുന്നു.