ന്യൂഡൽഹി: ശബരിമലയില്‍ നിരീക്ഷണസമിതിയെ നിയോഗിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പൊലീസിന്റെ അധികാരത്തില്‍ ജുഡീഷ്യല്‍ കൈകടത്തല്‍ ഉണ്ടായെന്ന് കാട്ടിയാണ് സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിച്ചത്. നിരീക്ഷണസമിതിയെ ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
യുവതീപ്രവേശന വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനപരിശോധനാഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നിലപാടിലുറച്ച് തുടര്‍ച്ചയായി സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. ശബരിമലയിലെ പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ നിരീക്ഷണസമിതി കൈകടത്തുന്നുവെന്നാണ് സര്‍ക്കാരിന്റെ പുതിയ വാദം.
ശബരിമലയില്‍ നിരീക്ഷണസമിതി പ്രായോഗികമല്ല. പൊലീസിന്റെ അധികാരത്തില്‍ ജുഡീഷ്യല്‍ ഇടപെടല്‍ ഉണ്ടായി. ഇക്കാര്യത്തില്‍ ഭരണഘടനാസാധുതയും സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യുന്നു. നിരീക്ഷണസമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവില്‍ പിഴവുണ്ടെന്നും അതിനാല്‍ വിധി അടിയന്തരമായി സ്റ്റേചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ പി.ആര്.രാമന്, സിരിജഗന് ഡിജിപി പി.ഹേമചന്ദ്രന് എന്നിവരാണ് സമതി അംഗങ്ങള്‍. സന്നിധാനത്തെ പൊലീസിന്റെ ഇടപെടല്‍ പലഘട്ടങ്ങളിലും സമിതി ചോദ്യം ചെയ്തിരുന്നു. നേരത്തെ ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടിയുടെ പരിഗണനയിലുള്ള 23 റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിച്ചിരുന്നു. വിധിലംഘിക്കാന് ശ്രമം നടക്കുന്നതായി കാണിച്ച് മറ്റൊരു ഹര്‍ജിയും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഒരുക്കിയ നിയന്ത്രണങ്ങള്‍ സംരക്ഷിക്കാന്‍ കോടതി ഇടപെടണമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം യുവതീപ്രവേശനവിധി നടപ്പിലാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് കോടതിയില്‍ ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ല.