സന്നിധാനം: മണ്ഡലമകരവിളക്ക് കാലത്ത് എരുമേലിയിലെ പ്രധാന വില്പന സാമിഗ്രിയാണ് ശരകോലും, വാളും. ലക്ഷക്കണക്കിന് രൂപയുടെ നിര്‍മ്മാണവും വിപണനവും നടന്നിരുന്ന ഇവയുടെ നിര്‍മാതാക്കളാകട്ടെ ഇത്തവണ പ്രതീക്ഷകള്‍ കൈവിട്ട നിലയിലാണ്.
കന്നി അയ്യപ്പമാര്ക്കുള്ള ശരകോല്‍, രണ്ടാം വര്‍ഷം എത്തുന്നവര്‍ക്കുള്ള വാള്, പേട്ടതുള്ളലിന് ആവശ്യമായ ഗദ, വലിയ വാള്, കിരീടം എന്നിവയുടെ നിര്‍മാണം അത്രയും നടക്കുന്നത് എരുമേലിക്ക് സമീപം മറ്റന്നൂര്‍ക്കര എന്ന പ്രദേശത്തെ ഒരു കൂട്ടം വീടുകളിലാണ്. മുരിക്കിന്റെ തടിയിലാണ് ചെറുതും വലുതുമായ വാളുകള്‍ നിര്‍മിക്കുന്നത്. കമ്യൂണിസ്റ്റ് കാടിന്റെ കമ്പ് ഉണക്കി കളര്‍ മുക്കി തൂവല്‍ ഉറപ്പിച്ചാണ് ശരക്കോലായി മാറുന്നത്.ഇവ കൂടാതെ കാട്ടില്‍ നിന്നും ശേഖരിക്കുന്ന കമ്പിന് മുകളില്‍ ഈറ്റ ഉരുട്ടിക്കെട്ടി തുണി പൊതിഞ്ഞാണ് ഗദ നിര്‍മിക്കുന്നത്. ഇവ കയ്യിലേന്തി കിരീടം ധരിച്ച് കളര്‍ പൊടികള്‍ പൂശിയാണ് അയ്യപ്പ ഭക്തര്‍ പേട്ടതുള്ളുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഇവയുടെ നിര്‍മാണം മറ്റന്നൂര് കരക്കാര്‍ക്ക് ഉത്സവ പ്രതീതിയായിരുന്നെങ്കില് ഇത്തവണ നഷ്ടത്തിന്റേതാണ്.
സുപ്രീം കോടതി വിധിയും, പോലിസ് ഇടപെടലും ശബരിമലയിലേയ്ക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണം കുറച്ചതോടെ നിര്‍മാണ യൂണിറ്റുകളുടെ എണ്ണം 50 വീടുകളില്‍ നിന്നും പത്തു വീടായി കുറഞ്ഞു. നിര്മിച്ചവയാകട്ടെ ഇനിയും ബാക്കിയാണ്.