കൊച്ചി : ശബരിമല ദർശനത്തിനായെത്തി ഇരുമുടിക്കെട്ടുമായി അറസ്റ്റ് ചെയ്യപ്പെട്ട ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീക്കെതിരെ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തി എന്നാതാണ് സുരേന്ദ്രനെതിരെ പോലിസ് ചുമത്തിയ കുറ്റം. പോലിസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചത് .
മറ്റൊരു കേസില്‍ അറസ്റ്റിലായ ശേഷമാണ് സുരേന്ദ്രനെ പൊലീസ് ഈ കേസില്‍ പ്രതി ചേര്‍ത്തതെന്നും മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് കള്ളക്കേസില്‍ കുടുക്കി ജയിലിട്ടിരിക്കുന്നതെന്നും ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
കെ സുരേന്ദ്രനെ എത്രനാൾ ഇങ്ങനെ കസ്റ്റഡിയിൽ വയ്ക്കുമെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു.സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിർത്ത സർക്കാർ ജാമ്യം അനുവദിച്ചാൽ വീണ്ടും ശബരിമലയിൽ സുരേന്ദ്രൻ സമരം നടത്തുമെന്ന് പറഞ്ഞു.എന്നാൽ ശബരിമലയിൽ സ്ത്രീയെ തടഞ്ഞതിൽ സുരേന്ദ്രന് നേരിട്ട് പങ്കുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു നേരിട്ട് പങ്കില്ലെന്നും,പ്രചോദനമേകിയിരുന്നെന്നുമാണ് സർക്കാർ മറുപടി നൽകിയത്.