ന്യൂഡൽഹി : പാകിസ്ഥാനുമായുള്ള ഉഭയകക്ഷി കരാർ പ്രകാരം ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം പൂർണ്ണമായും ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.ഇതിനായി രവി നദിയിൽ ഷാപൂർ കാണ്ഡി അണക്കെട്ട് നിർമ്മിക്കാനുള്ള തീരുമാനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി.2022 ഒടെ നിർമ്മാണം പൂർത്തീകരിക്കാനാണ് നീക്കം.ഇതോടെ ജമ്മു കശ്മീരിലെയും,പഞ്ചാബിലെയും കൃഷിയിടങ്ങളിലേക്ക് കൂടുതൽ ജലസേചന സൗകര്യം ഉണ്ടാകും.
പതിനേഴ് വർഷങ്ങൾക്ക് മുൻപ് വാജ്പേയ് സർക്കാർ ആസൂത്രണം ചെയ്ത പദ്ധതിയാണിത്.എന്നാൽ സംസ്ഥാനങ്ങൾ തമ്മിൽ ഫണ്ടിൽ നിലനിന്നിരുന്ന തർക്കം മൂലം പദ്ധതി നടപ്പിലാക്കുന്നത് വൈകി.2,285 കോടി രൂപയാണ് പദ്ധതിയ്ക്കായി വേണ്ടത്.ഇതിൽ 485 കോടി കേന്ദ്ര സഹായമായി ലഭിക്കും.
സിന്ധൂ നദിയുമായി ബന്ധപ്പെട്ട കരാർ അനുസരിച്ച് സത്ലജ്,ബിയാസ്,രവി എന്നീ പോഷക നദികളിലെ ജലം പൂർണ്ണമായും ഇന്ത്യയ്ക്ക് അനുവദിക്കപ്പെട്ടതാണ്.എന്നാൽ ഇന്ത്യക്ക് അനുവദിക്കപ്പെട്ടതിൽ 94 ശതമാനത്തോളം മാത്രമേ രാജ്യത്ത് ഉപയോഗിക്കുന്നുണ്ടായിരുന്നുള്ളൂ ബാക്കി പാകിസ്ഥാനിലേയ്ക്ക് ഒഴുകുകയായിരുന്നു.ഇതിനാണ് അണക്കെട്ടിന്റെ നിർമ്മാണത്തോടെ അവസാനമാകുന്നത്.
ഇതുകൂടാതെ കശ്മീരിലെ ഊജ്ജ് അണക്കെട്ട്,പഞ്ചാബിലെ സത്ലജ്-ബിയാസ് നദികൾ തമ്മിലുള്ള ബന്ധിപ്പിക്കൽ എന്നിവയും ത്വരിതഗതിയിൽ നടപ്പാക്കാനാണ് നീക്കം.