കല അബുദാബി സംഘടിപ്പിച്ച കലാഞ്ജലി 2018 ന്റെ ഭാഗമായാണ് ഇന്ത്യാ സോഷ്യൽ സെന്റർ പ്രധാന ഓഡിറ്റോറിയം ഉത്സവപ്പറമ്പാക്കിയ ട്രിപ്പിൾ തായമ്പക അരങ്ങേറിയത്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കൊപ്പം മക്കളായ ശ്രീകാന്ത് മാരാരും ശ്രീരാജ് മാരാരും സംഘങ്ങളും കൊട്ടിക്കറിയപ്പോൾ സെന്ററിൽ തിങ്ങിക്കൂടിയവർക്ക് മറക്കാനാവാത്ത അനുഭവമായി. സദസുമായി കൃത്യമായി ആശയവിനിമയം ചെയ്ത് കൊണ്ട് മേളം മുറുക്കിയും കുറച്ചും ട്രിപ്പിൾ തായമ്പകയുടെ രൗദ്ര താളത്തിലേക്ക് ആളുകളെ കൊണ്ടുപോവുകയായിരുന്നു. സംഘത്തിൽ അബുദാബിയിൽ നിന്നുള്ള വാദ്യകലാകാരന്മാരും ഭാഗമായി. ഇത് രണ്ടാം തവണയാണ് കല അബുദാബിയുടെ വേദിയിൽ കൊട്ടുന്നതെന്നും അബുദാബിയിൽ മികച്ച ആസ്വാദക സമൂഹമാണുള്ളതെന്നും ശങ്കരൻ കുട്ടി മാരാർ പറഞ്ഞു.
ഡിസംബർ ഒൻപതിന് സ്വന്തം നാടായ മട്ടന്നൂരിൽ വിമാനത്തവാള ഉദ്ഘാടന ചടങ്ങിൽ കൊട്ടാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ പ്രശസ്ത നൃത്തഗുരു ധര്മ്മരാജും ശാന്തി പ്രമോദ് മങ്ങാട്ടും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടവും പരിപാടിയുടെ മാറ്റ് കൂട്ടി. കലാഞ്ജലിയുടെ ഉദ്ഘാടനം എൻ.എം.സി ഹെൽത്തിന്റെ സി.ഇ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രശാന്ത് മങ്ങാട്ട് നിർവ്വഹിച്ചു. കല അബുദാബി പ്രസിഡന്റ് ടോമിച്ചൻ വർക്കി അധ്യക്ഷത വഹിച്ചു. മലയാളി സമാജം പ്രസിഡന്റ് ടി.എ.നാസർ, കേരളാ സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ.ബീരാൻ കുട്ടി, കല മുൻ പ്രസിഡന്റുമാരായ അമർ സിംഗ് വലപ്പാട്, ടി.പി.ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്റ് രമേഷ് പണിക്കർ സ്വാഗതവും കല ജനറൽ സെക്രട്ടറി അശോക് കുമാർ നന്ദിയും പറഞ്ഞു.