തിരുവനന്തപുരം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്ഘാടന ദിനത്തിലെ ആദ്യ ആഭ്യന്തര യാത്ര വിവാദമാകുന്നു. ആദ്യ ദിനം ഗോ എയർ തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയാണ് വിവാദമായിരിക്കുന്നത്. യാത്രയിൽ വിമാനത്തിലുണ്ടായിരുന്ന സിപിഎം നേതാക്കളുടെയും ബന്ധുക്കളുടെയും മന്ത്രിമാരുടെ ബന്ധുക്കളുടെയും ടിക്കറ്റെടുത്ത് നൽകിയത് സർക്കാർ സ്ഥാപനമാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെന്റ് സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റെന്റ് (ODEPC) ആണ് വിമാനത്തിലുണ്ടായിരുന്ന 64 പേർക്ക് ടിക്കറ്റെടുത്ത് നൽകിയത്. ഗോ എയറിൽ 64 പേർക്ക് ടിക്കറ്റെടുത്തതിന്റെ ബില്ല് ജനം ടിവി ഡോട് കോമിന് ലഭിച്ചു. 228,000 രൂപയാണ് ബിൽ തുക.
അതേസമയം, ബില്ലിൽ ODEPC ന്റെ വ്യാജ മേൽവിലാസമാണ് നൽകിയിരിക്കുന്നത്. ODEPC, 5th ഫ്ലോർ, കാർമൽ ടവർ വഴുതക്കാട് തിരുവനന്തപുരം, 695014 എന്നതാണ് സർക്കാർ സ്ഥാപനത്തിന്റെ യഥാർത്ഥ വിലാസം. എന്നാൽ ബില്ലിൽ നൽകിയിരിക്കുന്നത്. ODEPC, ODEPC, 5th ഫ്ലോർ, കാർമൽ ടവർ വഴുത, ബോംബെ യുടി, 6000000, എന്നാണ്.
മുഖ്യമന്ത്രിക്കും സംസ്ഥാനത്തെ മന്ത്രിമാർക്കും പുറമെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും കുടുംബവും വിവിധ മന്ത്രിമാരുടെ ബന്ധുക്കളും സിപിഎം നേതാക്കളും വിമാനത്തിലുണ്ടായിരുന്നു. എന്നാൽ മന്ത്രിമാർ ഒഴിച്ചുള്ളവരുടെ ടിക്കറ്റ് ചാർജ് ഈടാക്കിയെന്നാണ് ODEPC ന്റെ വിശദീകരണം.