ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ച് ബിജെപി. ഹിന്ദി ഹൃദയഭൂമിയിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് മുന്നേറ്റം ദൃശ്യമായി. ഛത്തീസ്ഗഡിൽ അപ്രതീക്ഷിത തോൽവിയാണ് ബിജെപി നേരിടുന്നത്. വോട്ടിംഗ് നില അനുസരിച്ച് 14 സീറ്റുകളിൽ മാത്രമാണ് ബിജെപി മുന്നേറുന്നത്. കോൺഗ്രസ് 61 സീറ്റുകളിൽ മുന്നിലാണ് . അജിത് ജോഗിയുടെ പാർട്ടി ബിജെപിയുടെ വോട്ടുകളിലാണ് വിള്ളൽ വീഴ്ത്തിയത്.
രാജസ്ഥാനിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത് . എങ്കിലും ഉദ്ദേശിച്ചിരുന്നതു പോലെ ഒരു വിജയം കോൺഗ്രസിന് നേടാൻ കഴിഞ്ഞില്ല. മദ്ധ്യപ്രദേശിൽ വിജയം പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് നിരാശയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെങ്കിലും കോൺഗ്രസിന് വലിയ വിജയം നേടാൻ കഴിഞ്ഞില്ല. മോദി കരിഷ്മയാണ് ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കുന്നതിൽ നിന്ന് ബിജെപിയെ രക്ഷിച്ചതെന്നാണ് സൂചന.
രാജസ്ഥാനിൽ 102 സീറ്റുകളിൽ കോൺഗ്രസും 70 സീറ്റുകളിൽ ബിജെപിയും മുന്നിട്ട് നിൽക്കുന്നു. മദ്ധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ് . കോൺഗ്രസ് 115 സീറ്റുകളിലും ബിജെപി 104 സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്.