റായ്പൂർ : ഛത്തീസ്ഗഡിൽ രമൺ സിംഗിന്റെ ചാവൽ ബാബ പ്രഭാവത്തെ കീഴടക്കി കോൺഗ്രസ് അധികാരത്തിലേറുന്നു. സംസ്ഥാനം രൂപീകരിച്ചതിനു ശേഷം ആദ്യമായാണ് ഒരു പാർട്ടിക്ക് ഇത്രയേറെ സീറ്റുകൾ ലഭിക്കുന്നത്. 2003 ൽ ബിജെപി നേടിയ 50 സീറ്റുകളാണ് ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ
നിലവിലെ സ്ഥിതി വെച്ച് കോൺഗ്രസ് 68 സീറ്റുകളോളം നേടാനാണ് സാദ്ധ്യത. ബിജെപി 16 സീറ്റുകളിലൊതുങ്ങും. അതേസമയം മുഖ്യമന്ത്രി രമൺ സിംഗ് കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ ബിജെപി നേതാവുമായ കരുണ ശുക്ലയെ പരാജയപ്പെടുത്തിയത് ബിജെപിക്ക് ആശ്വാസം പകർന്നു. ആദ്യ ഘട്ടത്തിൽ രമൺ സിംഗ് പിന്നിലായിരുന്നു.
അജിത് ജോഗിയുടെ പാർട്ടിയായ ജനത കോൺഗ്രസ് ഛത്തീസ്ഗഡ് നാല് സീറ്റുകൾ നേടി. ഇവരുടെ കടന്നുവരവ് കോൺഗ്രസിന്റെ സീറ്റുകൾ കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ബിജെപിയെ ആണ് ബാധിച്ചത്. വോട്ടിംഗ് ശതമാനത്തിലും കോൺഗ്രസ് വലിയ മുന്നേറ്റം നടത്തി. പോൾ ചെയ്ത വോട്ടുകളിൽ കോൺഗ്രസ് 43 ശതമാനം വോട്ടുകൾ നേടിയപ്പോൾ ബിജെപി 33 ശതമാനം വോട്ടുകളാണ് നേടിയത്.