മുംബൈ : മഹാരാഷ്ട്രയിൽ മുനിസിപ്പൽ സീറ്റുകളിൽ ബിജെപിക്ക് വ്യക്തമായ ആധിപത്യം . ശക്തി കേന്ദ്രമായ നഗര മേഖലകളിൽ മാത്രമല്ല കോൺഗ്രസ് – എൻസിപി പാർട്ടികളുടെ ഉറച്ച സീറ്റുകളുള്ള മേഖലകളിലും ബിജെപി പടയോട്ടം. ഈയിടെ തിരഞ്ഞെടുപ്പ് നടന്ന ധൂലെ , അഹമ്മദ് നഗർ നഗരപാലികകളിലും മിന്നുന്ന പ്രകടനം കാഴ്ച്ചവച്ചതോടെ ബിജെപി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലെത്തി.
27 നഗരപാലികകളിൽ 17 ഇടത്തും ബിജെപി ഭരണത്തിലുണ്ട് . ഇതിൽ 13 ഇടത്തും ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഭരിക്കുന്നത്. 4 ഇടത്ത് ശിവസേനക്കൊപ്പമാണ് ഭരണം. ആകെയുള്ള 2732 സീറ്റുകളിൽ 1100 സീറ്റുകൾ ബിജെപിക്കുണ്ട്. തൊട്ടടുത്തുള്ള ശിവസേന 499 സീറ്റുകളുമായി വളരെ പിന്നിലാണ്. കോൺഗ്രസിന് 439 സീറ്റുകളും എൻസിപിക്ക് 264 സീറ്റുകളുമാണ് ഉള്ളത്.ലാത്തൂർ , സോളാപ്പൂർ , സാംഗ്ലി എന്നീ നഗരപാലികകളിൽ കോൺഗ്രസിനെ തുരത്തിയ ബിജെപി , എൻ.സി.പിയിൽ നിന്ന് പൂനെ , പിമ്പ്രി ചിൻവാദ്, ധൂലെ എന്നീ നഗരപാലികകളും പിടിച്ചെടുത്തു.
ശിവസേന സഖ്യം തകർന്നതിനു ശേഷം ബിജെപി ഒറ്റയ്ക്കാണ് നഗരപാലികകളിൽ മത്സരിച്ചത്. ശിവസേനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെയാണ് മഹാരാഷ്ട്രയിൽ പ്രധാന പാർട്ടിയായി മാറിയത്. ഒറ്റയ്ക്ക് മത്സരിച്ച ബിജെപി അധികാരം പിടിച്ചെടുക്കുകയും തുടർന്ന് നഗരപാലികകളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവയ്ക്കുകയുമായിരുന്നു.