കൊച്ചി: ഉദയംപേരൂരിൽ പിഞ്ചുബാലികമാരെ പീഡിപ്പിച്ച കേസിൽ സിപിഎം അനുഭാവി അറസ്റ്റിലായി. പ്രതി ഗോപാലകൃഷ്ണനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജനം ടിവിയാണ് പീഡനവാർത്ത പുറത്ത് കൊണ്ടുവന്നത്. പാർട്ടി അനുഭാവിയായ ഇയാളെ രക്ഷിക്കാൻ പ്രാദേശിക രഹസ്യയോഗങ്ങൾ വിളിച്ചുചേർത്ത് സി പി എം നേതൃത്വം.
നാലും ഏഴും വയസുള്ള കുഞ്ഞുങ്ങളാണ് ഇവിടെ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. സിപ എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള ഉദയംപേരൂരിൽ നടന്ന സംഭവം പാർട്ടി ഇടപെട്ട് ഇതുവരെ മൂടിവയ്ക്കുകയായിരുന്നു.
കുരുന്നുകളെ അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഗോപാലകൃഷ്ണനും ഇയാളുടെ കുടുംബവും കടുത്ത സിപിഎം അനുഭാവികളായതിനാൽ ഇരകളായ കുട്ടികളുടെ കുടുംബത്തോട് യാതൊരുമാനുഷിക പരിഗണനയും കാണിക്കാതെ ഇവരെ ഒറ്റപ്പെടുത്തുകയും,പ്രാദേശിക തലത്തിൽ രഹസ്യയോഗങ്ങൾ വിളിച്ചുചേർത്ത് സംഭവം പുറത്തറിയരുതെന്ന കർശന നിദ്ദേശം പാർട്ടി കുടുംബങ്ങൾക്ക് നൽകുകയുമായിരുന്നു.
സംഭവം കൂടുതൽ പേരിലേക്ക് എത്തിയതോടെ പാർട്ടി ഭീഷണിയുടെ സ്വരവുമുയർത്തി. കുട്ടികളുടെ അടുത്ത ബന്ധുവായ ഗോപാലകൃഷ്ണൻ പലതവണ ഇവരെ ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ട്. കുളിപ്പിക്കുന്നതിനിടെ സ്വകാര്യഭാഗങ്ങൾ വേദനിക്കുന്നുവെന്ന് പറഞ്ഞതോടെയാണ് മാതാപിതാക്കൾ കുട്ടികളോട് കാര്യങ്ങൾ തിരക്കിയതും രണ്ടുപേരെയും പീഡിപ്പിച്ചത് ഒരാൾ തന്നെയാണെന്ന് വ്യക്തമായതും.
വാർത്ത പുറത്തായാൽ ഫലം അനുഭവിക്കേണ്ടിവരുമെന്ന പാർട്ടി ഭീഷണിയിൽ ഭയന്ന് കാര്യങ്ങൾ പരസ്യമായി വെളിപ്പെടുത്താൻ പോലും ഭയപ്പെട്ടിരുന്നു കുഞ്ഞുങ്ങളുടെ കുടുംബം. ലൈംഗിക പീഡനം പുറത്തറിഞ്ഞതോടെ വീടുപൂട്ടി ഒളിവിൽ പോയിരുന്ന സിപിഎം പ്രവർത്തകന് ഒളിസങ്കേതമൊരുക്കിയതും പ്രാദേശിക നേതൃത്വമായിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരും കുട്ടികളുടെ വീട്ടിലെത്തിയിരുന്നെങ്കിലും കുട്ടികൾ ഇല്ലാതിരുന്നതിനാൽ മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല. സിപിഎമ്മിനെ ഭയന്ന് കുട്ടികളുടെ കുടുംബം രേഖാമൂലം പരാതി നൽകാതിരുന്നതാണ് തുടക്കത്തിൽ പോലീസിനെ കുഴക്കിയിരുന്നത്.