തിരുവനന്തപുരം: സർക്കാരിനും പോലീസിനുമെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ. നിരാഹാര സത്യഗ്രഹ പന്തലിൽ നിന്നും തന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത് വധിക്കാനാണെന്ന് രാധാകൃഷ്ണൻ ജനം ടി വി യോട് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് മെഡിക്കൽ കോളേജിൽ എച്ച് വൺ എൻ വൺ രോഗികൾക്കും മലേറിയ രോഗികൾക്കും മൃതദേഹങ്ങൾക്കും ഒപ്പം തന്നെ കിടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണം എന്നതുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. ഒടുവിൽ എട്ട് ദിവസം പിന്നിട്ടപ്പോൾ പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച തന്നെ ആദ്യം കിടത്തിയത് മൃതദേഹങ്ങൾക്ക് അരികിലാണ്. ശേഷം മലേറിയ രോഗികൾക്കും എച്ച് വൺ പനി ബാധിച്ചവർക്കും ഒപ്പം പാർപ്പിച്ചെന്നും രാധാകൃഷ്ണൻ ആരോപിക്കുന്നു.
തന്നെ കൊലപ്പെടുത്തുകയായിരുന്നു സർക്കാരിന്റെ ലക്ഷൃം .മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പോലീസും ആരോഗ്യ വകുപ്പ് അധികൃതരും ഇത്തരത്തിൽ പ്രവർത്തിച്ചത്. തനിക്കെതിരെ നടന്ന ഗൂഢ നീക്കങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് എ.എൻ.രാധാകൃഷ്ണൻ .