കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെര്‍മിനലും 40 മെഗാവാട്ട് ആക്കി ഉയര്‍ത്തിയ സൗരോര്‍ജ്ജ പദ്ധതിയും ഉദ്ഘാടനം ചെയ്തു. 240 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആറുലക്ഷം ചതുരശ്ര അടിയുള്ള വിശാല സൗകര്യമാണ് ആഭ്യന്തര യാത്രക്കാര്‍ക്ക് ലഭ്യമാകുക. മണിക്കൂറില്‍ നാലായിരത്തോളം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഇവിടെയുണ്ട്.
ആഭ്യന്തര യാത്രക്കാര്‍ കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായി ഒരുലക്ഷം ചതുരശ്ര അടിയില്‍നിന്ന് ആഭ്യന്തര ടെര്‍മിനല്‍ ആറു ലക്ഷം ചതുരശ്ര അടിയിലേക്കാണ് വികസിപ്പിച്ചത്. 12 വിമാനങ്ങളില്‍ നിന്നുള്ള പാക്കേജുകള്‍ കൈകാര്യം ചെയ്യാവുന്ന കണ്‍വെയര്‍ ബെല്‍റ്റ് ഒരുക്കിയിട്ടുണ്ട്. 16 ചെക്കിന് കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.
2600 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന കാര്‍ പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള സൗരോര്‍ജ കാര്‍ പോര്‍ട്ടാണ്. കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ടെര്‍മിനലും സൗരോര്‍ജപദ്ധതിയും നാടിന് സമര്‍പ്പിച്ചു.
മാത്യു ടി തോമസ് എംഎല്‍എ, കെവി തോമസ് എംപി, ഇന്നസെന്റ് എംപി, സിയാൽ മാനേജിങ് ഡയറക്ടര്‍ വിജെ കുര്യൻ, എയര്‍പോര്‍ട്ട് മാനേജര്‍ എസികെ നായര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.