തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിക്ക് വേണ്ടി ഇതുവരെ സമാഹരിച്ചത് 3.3 കോടി രൂപയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ പറഞ്ഞു. അതേസമയം ഇതിനു വേണ്ടി പരസ്യ ഇനത്തിൽ 5 കോടി രൂപ ചെലവായതായും ധനമന്ത്രി വ്യക്തമാക്കി. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി വിവരങ്ങൾ നിയമസഭയെ അറിയിച്ചത്.
കഴിഞ്ഞ ജൂൺ മുതലാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. ജൂൺ 12 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ചിട്ടി ഉദ്ഘാടനം ചെയ്തത്. ലക്ഷക്കണക്കിന് മലയാളികൾ വിദേശത്തുണ്ടെങ്കിലും ഇതുവരെ 17182 പേർ മാത്രമാണ് ചിട്ടിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശത്ത് ജീവിച്ചു കൊണ്ടു തന്നെ കേരളത്തിൽ ചിട്ടിയിൽ ചേരാമെന്നതാണ് പ്രവാസി ചിട്ടിയുടെ പ്രത്യേകത. എന്നാൽ വലിയ തോതിൽ പരസ്യം നൽകിയിട്ടും പരസ്യച്ചെലവിനേക്കാൾ കുറഞ്ഞ തുക മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞതെന്ന് ധനമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു.
പ്രവാസിച്ചിട്ടിയുടെ പ്രചാരണാർത്ഥം ദുബായ് അബുദാബി എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർ നടത്തിയ സന്ദർശനത്തിന് 59.74 ലക്ഷം രൂപ ചെലവ് വന്നതായി മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കെ.എസ്.എഫ്.ഇ ചെയർമാൻ ഉൾപ്പെടെ 13 പേരായിരുന്നു പ്രചാരണാർത്ഥം യാത്ര നടത്തിയത്.