ന്യൂഡൽഹി ; നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നൽകി . ദൃശ്യങ്ങള്‍ ദിലീപിനു നല്കിയാൽ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
സ്വകാര്യതയ്ക്കുള്ള ഇരയുടെ മൗലികാവകാശം പരിഗണിക്കാതെ ദൃശ്യങ്ങള്‍ കൈമാറിയാല്‍ അതു കേസിനെ ബാധിക്കും.ഒപ്പം ഇരയുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കും.ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് തൊണ്ടിമുതലാണ്. കോടതിക്ക് മുമ്പില്‍ സമര്‍പ്പിച്ച തൊണ്ടിമുതല്‍ അവകാശപ്പെടാന്‍ പ്രതിക്ക് ആവില്ല.
സിആര്‍പിസി 207 വകുപ്പ് പ്രകാരം ഇതു പ്രതിക്കു കൈമാറാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചേംബറില്‍ ദീലീപും അദ്ദേഹത്തിന്റെ അഭിഭാഷകരും ദൃശ്യങ്ങള്‍ കണ്ടതാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.