ഭോപ്പാൽ: മധ്യപ്രദേശിൽ കമൽനാഥ് മുഖ്യമന്ത്രിയാകാൻ സാധ്യത. ഭോപ്പാലിൽ നിയമസഭാകക്ഷിയോഗം പുരോഗമിക്കുകയാണ്. അന്തിമതീരുമാനം രാത്രിയോടെ. എന്നാൽ രാജസ്ഥാനിലും ഛത്തീസ്ഗഢിലും മുഖ്യമന്ത്രി പ്രഖ്യാപനം അനിശ്ചിതമായി വൈകുകയാണ്.
വിഷയത്തിൽ സോണിയാഗാന്ധി ഇടപെടുന്നു. നേതാക്കളെ വിശ്വാസത്തിലെടുക്കാൻ രാഹുലിന് കഴിയാത്ത സാഹചര്യത്തിലാണിത്. അതേസമയം ഏഐസിസി നിരീക്ഷകരായ ഏകെ ആന്റണിക്കും കെസി വേണുഗോപാലിനുമെതിരെ പാർട്ടി അണികളിലും ആക്ഷേപം ശക്തമായിക്കഴിഞ്ഞു.
ഛത്തീസ്ഗഡിൽ പിസിസി അദ്ധ്യക്ഷൻ ഭൂപേഷ് ബാഗെലിന്റെ വസതിയ്ക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. മദ്ധ്യപ്രദേശിൽ ജ്യോതിരാദ്ദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അനുകൂലികൾ പ്രകടനം നടത്തി.കമൽനാഥിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് മുൻ പിസിസി അദ്ധ്യക്ഷൻ അരുൺ യാദവിന്റെ ആവശ്യം.
രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനം സച്ചിൻ പൈലറ്റിന് നൽകണമെന്നാവശ്യപ്പെട്ട് ഗുജ്ജർ വിഭാഗം തെരുവിലിറങ്ങി.ജയ്പൂർ-ആഗ്ര ഹൈവേ ഉപരോധിച്ചു.അതേ സമയം അശോക് ഗലോട്ടിനാണ് മുഖ്യമന്ത്രിയാകാനുള്ള സാധ്യത.എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെ കണ്ടതായും റിപ്പോർട്ടുകളുണ്ട്.