ന്യൂഡൽഹി: റഫേൽ വിഷയത്തിൽ കോടതി വിധി വന്ന സാഹചര്യത്തിൽ ആരോപണമുന്നയിച്ച കോൺഗ്രസ് രാജ്യത്തോടും സൈനികരോടും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. വിമാനത്തിന്റെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ വിവരങ്ങൾ പുറത്താക്കണമെന്ന ആവശ്യത്തിനു പിന്നിൽ ശത്രു രാജ്യങ്ങൾക്ക് പങ്കുണ്ടോ എന്ന ആശങ്കയും അസ്ഥാനത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
റഫേൽ കരാറുമായി ബന്ധപ്പെട്ട് ദേശസുരക്ഷയെത്തന്നെ ബാധിക്കുന്ന വിധത്തിൽ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളെ സുപ്രീം കോടതി ചവറ്റുകുട്ടയിലെറിഞ്ഞിരിക്കുകയാണ് . സർക്കാരിന്റെ പ്രതിരോധ കരാറുകളിൽ ഇടപെടേണ്ട കാര്യമില്ല എന്ന് ആദ്യം തന്നെ വേണമെങ്കിൽ പറയാമായിരുന്നിട്ടും സമയമെടുത്ത് വിവരങ്ങൾ പഠിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. വ്യോമസേന ഉദ്യോഗസ്ഥന്മാരേയും കോടതി വിളിച്ചു വരുത്തി വിവരങ്ങൾ ആരാഞ്ഞു.
തുടർന്നാണ് കരാറിൽ ഇടപെടേണ്ട യാതൊരു ആവശ്യവും കോടതിക്കില്ലെന്ന് വിധി പ്രഖ്യാപിച്ച് ഹർജികൾ തള്ളിയത്. 2013 ലെ ഡിഫൻസ് പ്രൊക്യുർമെന്റ് പ്രൊസീജ്യർ അനുസരിച്ച് വിൽപ്പനക്കാരന് അവരുടെ ഓഫ്സെറ്റ് പങ്കാളിയെ തെരഞ്ഞെടുക്കാൻ അവകാശമുണ്ട്. റിലയൻസിനെ തെരഞ്ഞെടുത്തതിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ട് എന്ന വാദം കോടതി നിരാകരിച്ചു.
മാത്രമല്ല കേന്ദ്രസർക്കാർ എന്തെങ്കിലും തരത്തിൽ ഏതെങ്കിലും കമ്പനിയോട് പക്ഷപാതിത്വം കാണിച്ചതിന്റെ യാതൊരു വിധ തെളിവുകളുമില്ലെന്നും കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.റഫേലിന്റെ വിലയും ആയുധങ്ങളുടെ സാങ്കേതിക വിവരങ്ങളും ദേശീയ സുരക്ഷയെക്കരുതി പുറത്തു വിടാൻ കഴിയില്ലെന്ന കേന്ദ്രസർക്കാരിന്റെ വാദവും കോടതി അംഗീകരിച്ചു.
ചുരുക്കത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രതിപക്ഷ കക്ഷികളും റാഫേൽ കരാറിൽ മുന്നോട്ടു വച്ച ആരോപണങ്ങളുടെ ഊതിവീർപ്പിച്ച ബലൂണിന്റെ കാറ്റ് സുപ്രീം കോടതി ഊരിവിട്ടിരിക്കുകയാണ്.
ദേശസുരക്ഷയെപ്പോലും ബാധിക്കുന്ന വിധത്തിൽ തീർത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് രാഹുൽ ഗാന്ധിയും കൂട്ടരും മുന്നോട്ടു വന്നത് ആർക്കു വേണ്ടിയാണെന്ന ചോദ്യം ഉയരുന്നുണ്ട്. വിമാനത്തിന്റെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ വിവരങ്ങൾ പുറത്താക്കണമെന്ന ആവശ്യത്തിനു പിന്നിൽ ശത്രു രാജ്യങ്ങൾക്ക് പങ്കുണ്ടോ എന്ന ആശങ്കയും അസ്ഥാനത്തല്ലെന്നും ശ്രീധരൻ പിള്ള ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
കോൺഗ്രസ് രാജ്യത്തോടും സൈനികരോടും മാപ്പു പറയണം..റഫേൽ കരാറുമായി ബന്ധപ്പെട്ട് ദേശസുരക്ഷയെത്തന്നെ ബാധിക്കുന്ന വിധത്തിൽ…
Posted by PS Sreedharan Pillai on Friday, December 14, 2018