സന്നിധാനം: ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി മൂന്നാംഘട്ട പോലീസ് സംഘം ചുമതലയേറ്റു. വാവര് സ്വാമി നടക്ക് മുൻപിലെ ബാരിക്കേടുകൾ മാറ്റുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് ലഭിക്കുന്ന മുറക്ക് നടപടിയെടുക്കുമെന്ന് സ്പെഷ്യൽ ഓഫീസർ ജി ജയദേവ് വ്യക്തമാക്കി.
ശബരിമലയിലെ മൂന്നാംഘട്ട പോലീസ് വിന്യാസത്തിൽ ഐജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. എന്നാൽ അദ്ദേഹം സ്ഥലത്തില്ലാത്തതിനാൽ നാല് ദിവസം ഡിഐജി സേതുരാമനാണ് പകരം ചുമതല. നിലക്കൽ വടശ്ശേരിക്കര, എരുമേലി എന്നിവടങ്ങളിലെ സുരക്ഷാ ചുമതല ഇന്റലിജൻസ് ഡി ഐജി എസ് സുരേന്ദ്രനാണ്.
അകെ നാല് ഘട്ടങ്ങളിലായാണ് ശബരിമലയിൽ സുരക്ഷാ ഒരുക്കിയിട്ടുള്ളത്. ഇതിൽ ഡിസംബർ 14 മുതൽ 29 വരെയുള്ള മൂന്നാംഘട്ടത്തിൽ 230 വനിതാ പോലീസ് അടക്കം 4026 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നാലാം ഘട്ടത്തിൽ 4388 ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ക്രമീകരങ്ങൾക്കായി എത്തുക.
അതേസമയം, സന്നിധാനത്തെ ബാരിക്കേഡുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഇതുവരെ കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസറും കോഴിക്കോട് റൂറൽ എസ്പിയുമായ ജി ജയദേവ് പറഞ്ഞു. കോടതി ഉത്തരവോ ഡിജിപിയുടെ നിർദ്ദേശമോ ലഭിച്ചാൽ മാത്രമേ ബാരിക്കേഡുകൾ മാറ്റുകയുള്ളൂ. അതുവരെ ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.