തൊഴിലാളികളുടെ അവകാശ സംരക്ഷണം, ക്ഷേമപ്രവർത്തനങ്ങൾ എന്നിവ അടിസ്ഥാനമാക്കി ദുബായ് ഗവണ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള തഖ്ദീർ അവാർഡ് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി സ്വന്തമാക്കി. കൊല്ലം സ്വദേശിയായ പി കെ സജീവിന്റെ ഉടമസ്ഥതയിലുള്ള അരോമ ബിൽഡിങ് കോൺട്രാക്ടിങ് കമ്പനിയാണ് തുടർച്ചയായി മൂന്നാം വർഷവും തഖ്ദീർ അവാർഡിന് അർഹത നേടിയത്.
ദുബായ് കിരീടാവകാശിയും, എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലും, മാർഗ്ഗനിര്ദേശത്തിലുമാണ് ദുബായ് ഗവണ്മെന്റ് തഖ്ദീർ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ വർഷത്തെ തഖ്ദീർ അവാർഡ് ദാനം ദുബായ് മെയ്ദാൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു. തുടർച്ചയായി മൂന്നാം വട്ടമാണ് മലയാളിയായ പി കെ സജീവിന്റെ ഉടമസ്ഥതയിൽ ഉള്ള അരോമ ഇന്റർനാഷണൽ ബിൽഡിങ് കോൺട്രാക്ടിങ് കമ്പനി തഖ്ദീർ അവാർഡ് കരസ്ഥമാക്കുന്നത്.
തൊഴിലാളികൾക്കുള്ള ക്ഷേമപ്രവർത്തനം, അവകാശ സംരക്ഷണം, മികച്ച താമസസൗകര്യം, ആരോഗ്യ സുരക്ഷാ കാര്യങ്ങളിലെ പ്രതിബദ്ധത തുടങ്ങിയ മേഖലകളിലെ മികവ് അടിസ്ഥാനമാക്കിയാണ് ദുബായ് ഗവണ്മെന്റിന്റെ തന്നെ സുപ്രധാനമായ അവാര്‍ഡിന് തിരഞ്ഞെടുക്കുന്നത്. ബഹുനില കെട്ടിടങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവ നിർമിക്കുന്നതിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള സ്ഥാപനമാണ് കൊല്ലം സ്വദേശിയായ എൻജിനീയർ പി കെ സജീവ് 1998 ൽ ആരംഭിച്ച അരോമ ഇന്റർനാഷ്ണൽ ബിൽഡിങ് കോൺട്രാക്ടിങ് കമ്പനി.