കുവൈറ്റ് സിറ്റി: കുവൈത്തിൽ ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്ക് പെരുമാറ്റച്ചട്ടം വരുന്നു. നിയമവിധേയമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങളെ സഹായിക്കുന്നതരത്തിൽ ബൈലോ തയാറാക്കാനാണ് വാർത്താവിനിമയ മന്ത്രാലയത്തിന്റെ പദ്ധതി. വാർത്താവിനിമയ മന്ത്രാലയത്തിലെ ഇലക്ട്രോണിക് പബ്ലിഷിങ് മാനേജ്മെന്റ് ഡയയറക്ടർ ലാഫി അൽ സുബീഹ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് സർക്കാർതല സഹായങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ഔദ്യോഗികതലത്തിൽ നടക്കുന്ന സെമിനാറുകൾ, ഉച്ചകോടികൾ എന്നിവ കവർ ചെയ്യാനുള്ള അനുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും പെരുമാറ്റച്ചട്ടം സഹായകമാകും.
രാജ്യത്ത് ഇ-മീഡിയ നിയമം പ്രാബല്യത്തിലായതിനുശേഷം ന്യൂസ്പോർട്ടലുകൾക്കും വെബ്സൈറ്റുകൾക്കും ലൈസൻസ് നേടാൻ ഒരു വർഷത്തെ സമയം അനുവദിച്ചിരുന്നു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഉടമകൾക്ക് 500 ദീനാർ മുതൽ 5000 ദീനാർ വരെ പിഴചുമത്തുകയും ചെയ്യും. കുറഞ്ഞത് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസമെങ്കിലുമുള്ള 21 വയസ്സിനു മുകളിലുള്ള സ്വദേശികൾക്കു മാത്രമാണ് ഇലക്ട്രോണിക് മീഡിയ ലൈസൻസ് അനുവദിക്കുക. പത്തുവർഷ കാലാവധിയുള്ള ലൈസൻസിന് 500 ദീനാർ ആണ് മന്ത്രാലയത്തിൽ അടക്കേണ്ടത്. ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ബുള്ളറ്റിനുകൾ, വാർത്താപത്രങ്ങളുടെയും ചാനലുകളുടെയും വെബ്സൈറ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഇലക്ട്രോണിക് മീഡിയ നിയമം പ്രാബല്യത്തിലാക്കിയത്.