മൂന്നാർ : കൗതുകം ലേശം കൂടിയപ്പോൾ ചന്ദന മരത്തിന്റെ ഇല ഒന്നു മണത്തു,ഇതാണ് വിദേശ ടൂറിസ്റ്റുകളായ ആന്റണിയേയും,സുഹൃത്ത് ബേണിയേയും ഒരു മണിക്കൂർ ഫോറസ്റ്റ് ഓഫീസിൽ ബന്ദികളാക്കിയത്.
യുറോപ്യൻ രാജ്യമായ മാൾട്ട സ്വദേശികളായ ഇവർ കഴിഞ്ഞ ദിവസമാണ് മൂന്നാറിലെത്തിയത്.
മറയൂർ സന്ദർശിച്ച് തിരികെ മൂന്നാറിലേക്ക് മടങ്ങും വഴിയാണ് മൂന്നാർ-മറയൂർ പാതയുടെ ഇരുവശങ്ങളിലുമുള്ള ചന്ദനമരങ്ങൾ കാണുന്നതിനായി റോഡരികിലുള്ള കാട്ടിൽ കയറിയത്.
ചന്ദനമരം കണ്ട വിദേശികൾ ഇലകൾ പറിച്ച് മണത്തുനോക്കുന്നതുകണ്ട വനം വകുപ്പ് വാച്ചർ വിവരം ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചു.അപ്പോഴേയ്ക്കും കാട്ടിൽ നിന്നും ഇറങ്ങി മൂന്നാറിലേക്ക് പോയ വിദേശികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പള്ളനാട് ഭാഗത്ത് വച്ച് തടഞ്ഞു നിർത്തി.ബൈക്കിൽ നിന്നിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ചന്ദനമരം കടത്താനെത്തിയവരാണെന്ന ധാരണയിലായിരുന്നു കസ്റ്റഡിയിലെടുത്തത്.ഒരു മണിക്കൂർ സ്റ്റേഷനിൽ വച്ച് പരിശോധനകൾ നടത്തിയ ശേഷമാണ് ഇവരെ മടക്കി അയച്ചത്.