സഭാതർക്ക വിഷയത്തിൽ പരമോന്നത കോടതി വിധിയെ പോലും ആട്ടി മറിക്കുന്ന സമീപനമാണ് കാണാൻ സാധിക്കുന്നത് എന്ന് ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ദുബായ് സെന്റ് തോമസ് കത്തീഡ്രലിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സുപ്രീം കോടതി വന്നതിനു ശേഷവും ഓര്ത്തഡോക്സ് സഭക്ക് നീതി ലഭിച്ചിട്ടില്ല എന്ന് കത്തോലിക്കാ ബാവ പറഞ്ഞു.കോടതി വിധി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സർക്കാരും അതിനു കൂട്ട് നിൽക്കുകയാണോ എന്ന സംശയം സ്വാഭാവികമാണെന്നും അതിനുള്ള കാരണം അറിയാമെന്നും അദ്ദേഹം പറഞ്ഞു. ആൾ ബലവും, അക്രമവും കാട്ടി വിധി നടപ്പാക്കാതിരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ആണ് കാണാൻ സാധിക്കുന്നത്. സഭാ തർക്കം തീരാനുള്ള സാധ്യത വിദൂരമാണെന്നും അദ്ദേഹം ചോദ്യത്തിന് മറുപടി ആയി പറഞ്ഞു.
1958 ൽ തന്നെ ഓർത്തഡോക്സ് സഭക്ക് അനുകൂലമായ തീരുമാനം ഉണ്ടായതാണ്. തുടർന്നും വിദേശസഭയുടെ ഭരണം തുടർന്നു. ഇനിയും അത് അനുവദിക്കാനാവില്ല. സാധാരണ ഭക്തർക്ക് സമാധാനത്തോടെ പ്രാർഥിക്കാനുള്ള അവസരമാണ് ഉണ്ടാവേണ്ടത് എന്നും കാതോലിക്കാ ബാവ പറഞ്ഞു. ദുബായ് സെന്റ് തോമസ് കത്തീഡ്രലിന്റെ ഒരു വര്ഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടിയിൽ പങ്കെടുക്കാനാണ് ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ദുബായിൽ എത്തിയത്. ഈ മാസം 28 നു നടക്കുന്ന സമാപന സമ്മേളനം അദ്ദേഹം ഉൽഘാടനം ചെയ്യും. ദുബായ് പോലീസ് മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽ മാരി, എം പി മാരായ സുരേഷ് ഗോപി, ഇന്നസെന്റ് വിവിധ മെത്രാപ്പോലീത്തമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും