ന്യൂഡൽഹി : ഉത്തർപ്രദേശിലും ഡൽഹിയിലുമായി അറസ്റ്റിലായ ഐ എസ് ഭീകരരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഐഎസുമായി ബന്ധമുള്ള ഹർക്കത് ഉൾ ഹർബ് ഇ ഇസ്ലാം എന്ന സംഘടനയിൽപ്പെട്ട 10 പേരാണ് ഇന്നലെ അറസ്റ്റിലായത്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി എൻഐഎയാണ് തകർത്തത്.
ഡൽഹിയിലും ഉത്തർപ്രദേശിലുമായി പതിനേഴ് ഇടങ്ങളിൽ നടത്തിയ തെരച്ചിലിലാണ് ഭീകരർ പിടിയിലായത്. ദേശീയ അന്വേഷണ ഏജൻസിയും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. ഡൽഹി പോലീസ് ആസ്ഥാനമടക്കമുള്ള സുപ്രധാന കെട്ടിടങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ചാവേർ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്ന് എൻഐഎ വ്യക്തമാക്കി.
രാഷ്ട്രീയ നേതാക്കളടക്കമുള്ള ഉന്നതരെയും ലക്ഷ്യമിട്ടിരുന്നു. കസ്റ്റഡിയിലെടുത്ത 16പേരിൽ പത്ത് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ഡൽഹിയിലെ ഒരു സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയും അറസ്റ്റിലായവരിൽ ഉൾപ്പെടും. ഇവരെ ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും. അമ്രോഹയിലെ ഒരു പള്ളിയിലെ പുരോഹിതനായ മുഫ്തി മുഹമ്മദ് സുഹൈൽ ആണ് സംഘത്തിന്റെ നേതാവെന്ന് എൻഐഎ ഐജി അലോക് മിത്തൽ പറഞ്ഞു.
വിദേശപിന്തുണ സംഘത്തിന് ലഭിച്ചിരുന്നതായും സൂചനയുണ്ട്. റോക്കറ്റ് ലോഞ്ചർ ഉൾപ്പെടെയുള്ള ആയുധ ശേഖരം. സ്ഫോടക വസ്തുക്കൾ തുടങ്ങിയവ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഏഴരലക്ഷം രൂപ, 100 മൊബൈൽ ഫോണുകൾ, 135 സിം കാർഡ് തുടങ്ങിയവയും റെയ്ഡിൽ കണ്ടെടുത്തു. ഇവർക്ക് വിദേശ പിന്തുണ ലഭിച്ചിരുന്നുവെന്നാണ് സൂചന. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണത്തിന്റെ പ്രതീക്ഷ.
12 പിസ്റ്റളുകൾ , 100 അലാം ക്ലോക്കുകൾ ,100 മൊബൈൽ ഫോണുകൾ, 135 സിം കാർഡുകൾ, ലാപ്ടോപ്പുകൾ , സംഘം തന്നെ നിർമ്മിച്ചെടുത്ത റോക്കറ്റ് ലോഞ്ചറുകൾ , ചാവേർ കവചത്തിനുള്ള അസംസ്കൃത സാധനങ്ങൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. ഏഴര ലക്ഷം രൂപയും 25 കിലോഗ്രാമിലധികം സ്ഫോടക വസ്തു ശേഖരവും കണ്ടെത്തിയിട്ടുണ്ട്.
മുഫ്തി മുഹമ്മദ് സുഹൈലിനെ ഐഎസ് ഭീകര നേതാവ് തുടർച്ചയായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് ജിഹാദി അനുകൂല വീഡിയോകളും ലേഖനങ്ങളും പ്രസിദ്ധീകരണങ്ങളും നിരന്തരമായി കൈമാറി. ജിഹാദി ആക്രമണത്തിന് തയ്യാറാണെന്ന് അറിയിച്ചപ്പോൾ സംഘാംഗങ്ങളെ കണ്ടെത്താനായിരുന്നു നിർദ്ദേശം. ഇയാൾ ജിഹാദി പ്രവർത്തനത്തിലൂടെ തുടർന്ന് സംഘാംഗങ്ങളെ കണ്ടെത്തുകയായിരുന്നു.
ഇസ്ലാമിക് വിഷയങ്ങളിൽ പാണ്ഡിത്യമുള്ള സുഹൈലിന്റെ പ്രബോധനത്തിൽ വിശ്വസിച്ചാണ് മറ്റുള്ളവർ ആശയങ്ങളോട് അടുത്തത്. പ്രവർത്തനത്തിനും ആയുധങ്ങൾക്കുമുള്ള പണം ഇവർ സ്വയം കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.