ന്യൂഡൽഹി : മുത്വലാഖ് ബില്ല് പാസ്സാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. മുത്വലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിന്മേൽ ലോക്സഭയിൽ ഇന്ന് ചർച്ച നടക്കും. കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് ബില്ല് പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. ചർച്ചയ്ക്ക് തയ്യാറാണെന്ന് കോണ്ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ബില്ലിലെ ചില വ്യവസ്ഥകൾ ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.
ബില്ലിനെ ശക്തമായി എതിർക്കുമെന്ന് ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു അറിയിച്ചു. മുത്വലാഖ് ബിൽ പരിഗണിക്കുന്ന സമയത്തു ലോക്സഭയിൽ നിർബന്ധമായും ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം പിമാർക്ക് വിപ്പ് നൽകി. കഴിഞ്ഞ വർഷം ലോക്സഭ പാസ്സാക്കിയ ബില്ലിന് രാജ്യസഭയിൽ പ്രതിപക്ഷ എതിർപ്പിനെ തുടർന്നു അംഗീകാരം ലഭിച്ചിരുന്നില്ല.
പിന്നീട് ചില ഭേദഗതികളോടെ കേന്ദ്ര സർക്കാർ മുത്വലാഖ് ഓർഡിനൻസ് പുറപ്പെടുവിപ്പിച്ചു. ഭേദഗതികളോടെയാണ് ബില്ല് വീണ്ടും ലോക്സഭയുടെ പരിഗണയ്ക്ക് എത്തുന്നത്. മൂന്നു തവണ ത്വലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്ന പുരുഷന് മൂന്നുവർഷം കഠിന തടവും പിഴയും ശിക്ഷയാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മുത്വലാഖിന് വിധേയമായ സ്ത്രീയുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ പ്രതിക്ക് ജാമ്യം നൽകാവൂ എന്നും വ്യവസ്ഥയുണ്ട്