തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യയ്ക്കും കുടുംബത്തിനും സുരേഷ് ഗോപി എംപി ധനഹഹായം കൈമാറി. വീടിന്റെ ജപ്തി ഒഴിവാക്കാനായാണ് 3ലക്ഷം രൂപയുടെ ധനസഹായം കൈമാറിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. ജില്ലാ പ്രസിഡന്റ് എസ് സുരേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സമരപന്തലിൽ എത്തി ചെക്ക് കൈമാറിയത്. കൂടുതൽ സഹായം ചെയ്യാനുള്ള നടപടികൾ കൈകൊള്ളുമെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.
കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി സുരേഷ് ഗോപി എംപി നൽകിയ വാക്കാണ് അതേസമരപ്പന്തലിൽ ഇന്ന് യാഥാർത്ഥ്യമായത്. വീട് പണയം വച്ച് വനിതാ വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാനാണ് സുരേഷ് ഗോപിയുടെ മൂന്ന് ലക്ഷം രൂപയുടെ സഹായം. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സിപിഎമ്മിന്റെ നിലപാട് അപലപനീയമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
അതേസമയം സുരേഷ് ഗോപിയുടെ മാതൃക എല്ലാവരും സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.
നവംബര്‍ അഞ്ചിന് സനല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നല്കി. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. ഇതിനെത്തുടർന്നാണ് സനലിന്റെ കുടുംബം സമരം ആരംഭിച്ചത്.