പത്തനംതിട്ട : ആചാരലംഘനത്തിനായി മനീതികള്‍ വീണ്ടും ശബരിമലയിലേക്ക്. മകരവിളക്ക് കാലത്ത് പന്തളംകൊട്ടാരത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോഴോ, തിരുവാഭരണം സന്നിധാനത്ത് എത്തുമ്പോഴോ പ്രവേശിക്കാനാണ് തീരുമാനം.
ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന പന്തളംകൊട്ടാരത്തിന്റയും തന്ത്രിയുടെയും തീരുമാനത്തിനെതിരെ പ്രതിഷേധമായാണ് ഈ ദിവസം തിരഞ്ഞെടുത്തത്.
നക്സലുകള്‍ക്ക് ശക്തമായ വേരോട്ടമുള്ള തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ അഞ്ച് മനിതി യുവതികളാണ് തിരുവാഭരണ ഘോഷയാത്ര സമയത്ത് ശബരിമലയില്‍ എത്തുക. ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന പന്തളംകൊട്ടാരത്തിന്റെയും തന്ത്രിയുടെയും തീരുമാനമാണ് ശബരിമലപ്രവേശനം തടസമാകുന്നത് എന്ന കണക്കൂട്ടലിലാണ് മനിതികള്‍.
ഇതിനു മറുപടി ആയാണ് തിരുവാഭരണം പന്തളത്തു നിന്ന് പുറപ്പെടുമ്പോഴോ, സന്നിധാനത്ത് എത്തുമ്പോഴോ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നത്. പന്തളംകൊട്ടാരത്തോടും തന്ത്രിയോടുമാണ് ഇവരുടെ പ്രതിഷേധം. ഭക്തരുടെ ശക്തമായ പ്രതിഷേധത്തില്‍ പിന്തിരിഞ്ഞ് ഓടേണ്ടി വന്നത് മനിതികള്‍ക്ക് നാണക്കേടുണ്ടാക്കിയതും പുതിയ തീരുമാനത്തിനു പ്രേരിപ്പിച്ചു.
അതേ സമയം മനിതികള്‍ക്ക് ഇസ്ലാമിക മതമൗലിക സംഘടനകളോടും ചില ക്രൈസ്തവ സംഘടനകളോടുള്ള ബന്ധത്തിന്റെ തെളിവുകള്‍ പുറത്തുവന്നു. ഷഹിന്‍ ജഹാനെ വിവാഹം കഴിക്കാന്‍ മതംമാറിയ വൈക്കം സ്വദേശി അഖിലയ്ക്ക് പിന്തുണയുമായി എസ്ഡിപിഐ തമിഴ്നാട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥി ആയി എത്തിയത് ശബരിമലയിൽ നിന്നും പിന്തിരിഞ്ഞോടിയവരിൽ ഒരാളായ തിലകവതിയായിരുന്നു. ഹാദിയ എന്ന പേരില്‍ ഇവര്‍ വേദിയില്‍ കവിത അവതരിപ്പിച്ചു.
ഒരു ക്രിസ്ത്യന്‍ ചടങ്ങില്‍ സെല്‍വി മനോ പങ്കെടുക്കുന്ന പടവും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ശബരിമലയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് തീവ്രവാദികളും ഇസ്ലാമിക മതമൗലിക ശക്തികളും ചില ക്രൈസ്തവ സംഘടനകളും കൈകോര്‍ക്കുന്നതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ് ഇതെല്ലാം.
ഈ ശക്തികള്‍ ഉന്നതപൊലീസ് ഓഫിസറെ സ്വാധീനിച്ച് മനിതികളിലൂടെ ആചാരലംഘനത്തിന് കളമൊരുക്കുയായിരുന്നു. ഇനിയും അത്തരം ശ്രമങ്ങള്‍ ആവര്‍ത്തിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.