മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതിന് വിശദീകരണവുമായി മുസ്ലിം ലീഗ് എം പി പി കെ കുഞ്ഞാലിക്കുട്ടി. പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കൃത്യമായ കാരണംബോധിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.പ്രതിപക്ഷം ആരോപിക്കുന്നത് പോലെ വിവാഹത്തിൽ പങ്കെടുക്കാൻ ആയിരുന്നില്ല എന്നും പാർട്ടി മുഖപത്രമായ ചന്ദ്രികയുടെ അടിയന്തിര ഗവേണിങ് ബോഡി യോഗത്തിൽ പങ്കെടുക്കെണ്ടത് കൊണ്ടാണ് പാർലമെന്റിൽ എത്താതിരുന്നത് എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുത്തലാഖ് ബില്ലിന്മേൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നു കരുതിയിരുന്നില്ല.
രാജ്യസഭയിൽ ബിൽ പരാജയപ്പെടാനാവശ്യമായ നീക്കങ്ങൾ കോൺഗ്രസ്സ് അധ്യക്ഷനുമായ കൂടിയാലോചിച്ച് ചെയ്തിട്ടുണ്ട് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശരിയത്ത് നിയമത്തിലും, വ്യക്തി നിയമത്തിലുമുള്ള ബി ജെ പി സർക്കാരിന്റെ കടന്നു കയറ്റമാണ് മുത്തലാഖ് ബിൽ. മത സംഘടനകളുമായി കൂടിയാലോചന ഉണ്ടായില്ല എന്നും അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷത്തിന്റെ ചില എം പി മാരും വോട്ടെടുപ്പിൽ പങ്കെടുത്തിട്ടില്ല. തന്റെ അസാന്നിധ്യം സംബന്ധിച്ച വിശദീകരണം പാർട്ടി ചോദിച്ചിട്ടുണ്ട് എന്നും മറുപടി നൽകി എന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ ദുബായ് കെ എം സി സി യുടെ മുതിർന്ന നേതാക്കൾ ആരും കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉണ്ടായിരുന്നില്ല .ദുബായ് കെ എം സി സിയുടെ ഭാരവാഹികളെ ഈയിടെ മാറ്റിയത് സംബന്ധിച്ച് സംഘടനക്കുള്ളിൽ പ്രതിഷേധം ഉണ്ടെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഇബ്രാഹിം മുറിച്ചാണ്ടി, മുസ്തഫ തിരൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.