ന്യൂഡൽഹി : പ്രതിരോധമന്ത്രി നിർമ്മല സീതാരാമനെതിരെ നുണപ്രചാരണവുമായിറങ്ങിയ രാഹുൽ ഗാന്ധിക്ക് തിരിച്ചടി. ഒരു ലക്ഷം കോടിയുടെ കരാർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിനു നൽകിയെന്ന് നിർമ്മല പറഞ്ഞെന്നായിരുന്നു രാഹുലിന്റെ ആരോപണം. കരാറിന്റെ തെളിവ് കാണിക്കൂ അല്ലെങ്കിൽ രാജി വയ്ക്കൂ എന്ന ആവശ്യവും രാഹുൽ ഉന്നയിച്ചു. പാർട്ടി വക്താവ് രൺദീപ് സുർജേവാലയും ആരോപണവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ കൃത്യമായ മറുപടിയുമായി നിർമ്മല സീതാരാമൻ രംഗത്തെത്തിയതോടെ രാഹുലിന് മിണ്ടാട്ടം മുട്ടി. എച്ച്.എ.എല്ലിന് ഒരു ലക്ഷം കോടിയുടെ കരാർ ലഭിച്ചെന്ന് താൻ പറഞ്ഞതായുള്ള രാഹുലിന്റെ വാദം നുണയാണെന്ന് തെളിവുകളുദ്ധരിച്ച് അവർ ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് താൻ പറഞ്ഞത് . ലോക്സഭാ രേഖകളിൽ ഇത് വ്യക്തമാണ്. പത്ര റിപ്പോർട്ടുകൾ പോലും വായിക്കാതെയാണോ രാഹുൽ ഗാന്ധി പ്രസ്താവനയിറക്കുന്നതെന്നും നിർമ്മല ചോദിച്ചു.
എച്ച്.എ.എല്ലിന് കഴിഞ്ഞ് നാലു വർഷത്തിനിടെ ലഭ്യമായ കരാറുകളും നിലവിൽ ചർച്ച നടന്നു കൊണ്ടിരിക്കുന്ന കരാറിന്റെ വിവരങ്ങളും പ്രതിരോധ മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. ഇതനുസരിച്ച് കഴിഞ്ഞ നാലു വർഷത്തിനിടെ 26570 .8 കോടിയുടെ കരാർ എച്ച്.എ.എല്ലിനു നൽകിയിട്ടുണ്ട്. ഏകദേശം എഴുപത്തി മൂവായിരം കോടിയുടെ കരാറിൽ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് നിർമ്മല സീതാരാമൻ കുറ്റപ്പെടുത്തി. നുണകൾ വിളിച്ചു പറഞ്ഞതിന് രാഹുൽ മാപ്പ് പറയണമെന്നും നിർമ്മല ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടേയും വാക്പോരുകൾ.
റഫേൽ കരാറിനെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് രാഹുൽ ഗാന്ധി അപഹാസ്യനായിരുന്നു. തെളിവൊന്നുമില്ല പക്ഷേ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന പരിഹാസ്യമായ വാദവും കോൺഗ്രസ് അദ്ധ്യക്ഷൻ ഉന്നയിച്ചിരുന്നു. റഫേൽ ഇടപാടിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നും ഇടപാടുകൾ സുതാര്യമാണെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ തുടർന്നും വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നു രാഹുൽ. എച്ച്.എ.എൽ വിഷയത്തിലും പച്ച നുണ പൊളിഞ്ഞതിന്റെ മറുപടി രാഹുൽ ഇതുവരെ ട്വീറ്റ് ചെയ്തിട്ടില്ല.