ന്യൂഡൽഹി : പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി സംസ്ഥാനത്ത് ദുരന്ത നിവാരണ സെസ് എര്പ്പെടുത്തുന്നതിൽ ഇന്ന് ഡൽഹിയിൽ ചേരുന്ന ജി എസ് ടി യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ഇതു സംബന്ധിച്ചുള്ള മന്ത്രിതല ഉപസമിതിയുടെ ശുപാര്‍ശ യോഗം പരിഗണിക്കും. 50 ലക്ഷം രൂപ വരെ വിറ്റ് വരവുള്ള ചെറുകിട ഇടത്തരം സംരംഭങ്ങളെ ജി എസ്ടിയില് നിന്ന് ഒഴിവാക്കാനുള്ള നിര്‍ദ്ദേശത്തിലും കൗണ്‍സില്‍ ഇന്ന് തീരുമാനം കൈക്കൊണ്ടേക്കും.
കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ജി എസ് ടിയില്‍ നിന്ന് പ്രത്യേക ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് ഇന്ന് ജി എസ് ടി കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചേക്കും. സംസ്ഥാനത്ത് ജി എസ്ടിയില് രണ്ട് വര്‍ഷത്തേയ്ക്ക് ഒരു ശതമാനം വരെ അധിക സെസ് എര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് ജി എസ് ടി കൗണ്‍സില്‍ പരിഗണിക്കുക. കഴിഞ്ഞ ആഴ്ച ചേര്‍ന്ന കൗണ്‍സിലിന്റെ ഉപസമിതിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.
ധനമന്ത്രി തോമസ് ഐസക് കൂടി ഉൾപ്പെട്ട സമിതിയുടേതായിരുന്നു നിർദേശം. കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ എതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ചുമത്തണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടൻ തീരുമാനമെടുക്കും. നേരത്തെ അഖിലേന്ത്യാ തലത്തില്‍ സെസ് എര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം പരിഗണിച്ചിരുന്നെങ്കിലും സംസ്ഥാനങ്ങള്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേരളത്തില്‍ നിന്ന് മാത്രം സെസ് പിരിക്കാനുള്ള നിര്ദ്ദേശത്തിലേയ്ക്ക് ഉപസമിതി എത്തിയത്.
അതിനിടെ ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് ആശ്വാസം നല്കുന്ന പ്രഖ്യാപനവും ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായേക്കും. നിലവില്‍ 20 ലക്ഷം രൂപ വാര്‍ഷിക വിറ്റ് വരവുള്ളവരെയാണ് ജി എസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇത് 50 ലക്ഷമാക്കി ഉയര്‍ത്താനുള്ള മന്ത്രിതല ഉപസമിതിയുടെ നിര്‍ദ്ദേശത്തിലും കൗണ്‍സില്‍ തീരുമാനമെടുക്കും. ഒന്നര കോടി രൂപവരെ വിറ്റ് വരവുള്ള സംരംഭങ്ങളുടെ നികുതി റിട്ടേണ്‍ വര്‍ഷത്തില്‍ ഒരിക്കലാക്കണമെന്ന ശുപാര്‍ശയിലും തീരുമാനമുണ്ടായേക്കും.