ന്യൂഡൽഹി : രാമജന്മഭൂമി കേസിൽ വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് യു.യു ലളിത് പിന്മാറി. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗിനു വേണ്ടി നേരത്തെ യുയു ലളിത് ഹാജരായെന്ന് അഭിഭാഷകൻ രാജീവ് ധവാൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് പിന്മാറ്റം.ഇതോടെ ബെഞ്ച് പുന:സംഘടിപ്പിക്കാൻ തീരുമാനിച്ചു. കേസ് ഇനി ജനുവരി 29 ന് പരിഗണിക്കും.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എന്.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയതായിരുന്നു ഭരണഘടനാബെഞ്ച്. മൂന്നംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരെ ഒഴിവാക്കിയിരുന്നു.
അയോധ്യയിലെ രണ്ടേക്കർ എഴുപത്തിയേഴ് സെന്റ് ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി വിഭജിച്ച് നല്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകളാണ് കോടതി പരിഗണിക്കുന്നത്.