ന്യൂഡൽഹി: ദേശീയ പണിമുടക്കെന്ന പേരിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ട്രെയിൻ തടഞ്ഞവരെ കാത്തിരിക്കുന്നത് വമ്പൻ പണി. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് റെയിൽവേ. രണ്ടായിരത്തോളം ആളുകൾക്കെതിരെ ഇതിനോടകം തന്നെ റെയിൽവേ സുരക്ഷാ സേന കേസെടുത്തു കഴിഞ്ഞു. സിപിഎം നേതാവും മുൻ എംഎൽഎയുമായ വി ശിവൻകുട്ടി, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അടക്കമുള്ളവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ട്രെയിൻ തടഞ്ഞതുമൂലം റെയിൽവേയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. ഇത് പ്രതിഷേധക്കാരിൽ നിന്ന് പിഴയായി ഈടാക്കുന്ന കാര്യവും റെയിൽവേയുടെ പരിഗണനയിലുണ്ട്. ട്രെയിന്‍ വൈകിയതിന് മിനിറ്റിന് 400 രൂപ വീതം പിഴ ചുമത്താനാണ് തീരുമാനം. ടിക്കറ്റ് ഇനത്തിലെ നഷ്ടം, നിർത്തിയിട്ട സമയത്ത് അധികമായി ഉപയോഗിക്കേണ്ടിവന്ന വൈദ്യുതി, ഡീസൽ നഷ്ടം തുടങ്ങിയവ പരിഗണിച്ചാണ് പിഴ ഈടാക്കുന്നത്.
റെയിൽവേയുടെ സ്ഥലത്ത് അതിക്രമിച്ച് കടക്കൽ( വകുപ്പ്-147, ആറ് മാസം തടവ്, 1000 രൂപ പിഴ), യാത്രക്കാരെ ശല്യം ചെയ്യൽ (വകുപ്പ്-146 ആറ് മാസം തടവ് 500 രൂപ പിഴ), ലോക്കോ പൈലറ്റ് അടക്കമുള്ള ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തൽ (വകുപ്പ്-145B, ആറ് മാസം തടവ് 1000 രൂപ പിഴ), ട്രെയിനിന് മുകളിൽ കയറി യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കൽ (154), ഇതിന് പുറമെ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന ട്രെയിൻ തഞ്ഞുവെക്കൽ(174) തുടങ്ങിയ വകുപ്പുകൾ പ്രകാരമാകും ട്രെയിൻ തടഞ്ഞവർക്കെതിരെ കേസെടുക്കുക.
ഇതിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയതിന് 174-ാം വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ടാൽ ഇവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല. മാത്രമല്ല ഒന്നിലേറെ വകുപ്പുകളുള്ളതിനാൽ ശിക്ഷാ കാലയളവ് മൂന്നര വർഷം വരെ നീളാം.
ട്രെയിൻ തടഞ്ഞത് അതീവ ഗൗരവമായാണ് റെയിൽവേ കാണുന്നത്. ട്രെയിന്‍ തടയുന്നതിന്റെ ചിത്രങ്ങളും വീഡിയോയും കോടതിയില്‍ ഹാജരാക്കാനായി ആര്‍പിഎഫ് ശേഖരിച്ചിട്ടുണ്ട്. പത്ര – ദൃശ്യമാദ്ധ്യമങ്ങളിൽ വന്ന ചിത്രങ്ങളും വീഡിയോകളും വാർത്തകളും കേസിൽ തെളിവായി ഹാജരാക്കാനാണ് ആർപിഎഫ് തീരുമാനം.