ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് അലോക് വർമയെ വീണ്ടും നീക്കി. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റിയുടേതാണ് തീരുമാനം. തീരുമാനത്തെ കോൺഗ്രസ് നേതാവ് മല്ലികർജ്ജുൻ ഖാർഗെ എതിർത്തപ്പോൾ ജസ്റ്റിസ് എ കെ സിക്രി അനുകൂലിച്ചു. എൻ നാഗേശ്വർ റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചു. 2017ൽ അലോക് വർമയെ വിമർശിച്ച കോൺഗ്രസ് പാർട്ടിയും മല്ലികർജ്ജുൻ ഖാർഗെയും നിലപാട് മാറ്റി രംഗത്തെത്തിയത് വിവാദത്തിന് വഴിവച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റി രണ്ടര മണിക്കൂർ നീണ്ട യോഗത്തിന് ശേഷമാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. അലോക് വർമയെ നീക്കി പകരം എൻ നാഗേശ്വർ റാവുവിനെ ഇടക്കാല ഡയറക്ടർ ആയി നിശ്ചയിച്ചു. മല്ലികർജ്ജുൻ ഖാർഗെ വിയോജിച്ചെങ്കിലും സമിതിയിലെ മറ്റൊരു അംഗമായ ജസ്റ്റിസ് എ കെ സിക്രി പ്രധാനമന്ത്രിയെ പിന്തുണച്ചു.
അലോക് വർമയെക്കെതിരായ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ റിപ്പോർട്ടും സമിതി വിശദമായി പരിശോധിച്ചു. അഴിമതിയും കൃത്യവിലോപവും നടത്തിയ ഡറക്ടറാണ് പടി ഇറങ്ങുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സിബിഐയിലെ മിടുക്കരായ ഉദ്യോഗസ്ഥരെ പോലും സംശയത്തിന്റെ നിഴലിൽ നിർത്തിയത് പലരുടെയും ആത്മവിശ്വാസം തകർത്തതായി സമിതി വിലയിരുത്തി. ഐആർസിടിസി കേസിൽ പ്രതിപട്ടിയിൽ നിന്ന് ഒരു പ്രധാന വ്യക്തിയെ അലോക് വർമ്മ ഇടപെട്ടു ഒഴിവാക്കി. മോയിൻ ഖുറേഷി കേസിൽ 2 കോടി രൂപ കോഴ വാങ്ങിയെന്നും കേന്ദ്ര വിജിലൻസ് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇതിനു പുറമെ പല നിർണായക കേസുകളിലും ഡയറക്ടർ എന്ന നിലയിൽ അലോക് വർമ്മ ഇടപെടാറുണ്ടെന്നും ഇതിനൊക്കെ മതിയായ തെളിവുണ്ടെന്നും സിവിസി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് വിശദമായി വിലയിരുത്തിയ ശേഷമാണ് അലോക് വർമയെ മാറ്റാൻ സമിതി തീരുമാനിച്ചത്.
അഴിമതി കറ സിബിഐയിൽ ഏൽക്കരുതെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്ന് യോഗത്തിൽ പ്രധാനമന്ത്രി നിലപാടെടുത്തു. ഇതോടെ പ്രധാനമന്ത്രിയെ പിന്തുണയ്ക്കാൻ സമിതിയിലെ മറ്റൊരു അംഗമായ എകെ സിക്രി തീരുമാനിച്ചു. രാഷ്ട്രീയമായ ചില ന്യായങ്ങൾ ഉയർത്തിക്കാട്ടിയാണ് സമിതിയിലെ ഭൂരിപക്ഷ തീരുമാനത്തെ കൊൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ എതിർത്തത്.
2017ൽ അലോക് വർമ്മയെ സിബിഐ തലപ്പത്ത് എത്തിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ശക്തമായി എതിർത്തതും മല്ലികർജ്ജുൻ ഖാർഗെയും കൊൺഗ്രസ് പാർട്ടിയുമായിരുന്നു. ഇങ്ങനെയൊക്കെ ചെയ്യാനും നിലപാട് അടിക്കടി മാറ്റാനും മല്ലികർജ്ജുൻ ഖാർഗെയ്ക്കും കോൺഗ്രസ് പാർട്ടിക്കും മാത്രമേ കഴിയുകയുള്ളൂവെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ പരിഹസിച്ചു.