കൊച്ചി: ശബരിമല ദര്‍ശനത്തിന് അനുമതി തേടി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചു. മകരവിളക്കിന് ശബരിമലയില്‍ എത്തി തൊഴാന്‍ അനുമതി വേണമെന്നും ഇതിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നും സുരേന്ദ്രന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അതേസമയം ഈ സീസണില്‍ സുരേന്ദ്രനെ പ്രവേശിപ്പിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിനായുള്ള ഇരുമുടികെട്ട് സൂക്ഷിച്ചിരിക്കുകയാണ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും വ്രതം തുടരുകയാണ്. ഈ സീസണില്‍ തന്നെ ദര്‍ശനം നടത്താന്‍ അനുമതി വേണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് സുരേന്ദ്രൻ നടത്തുന്നതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു. ഈ സീസണില്‍ സുരേന്ദ്രനെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും പ്രോസിക്യൂഷന് വാദിച്ചു.
ചിത്തിര ആട്ട വിശേഷത്തിനിടെ 52 വയസുകാരിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഡിസംബര്‍ ഏഴിനാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസിന്റെ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു ജാമ്യം നല്‍കിയത്. ഇരുമുടിക്കെട്ടുമായി എത്തിയ സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കള്ളക്കേസില്‍ കുടുക്കി സുരേന്ദ്രനെ ജയിലില്‍ അടച്ചത് ഗുരുതരമായ മനുഷ്യവകാശ ലംഘനമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.