എരുമേലി: ഭക്തിയുടെ പാരമ്യത്തിൽ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ നടന്നു. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചയ്ക്കുശേഷം ആലങ്ങാട് സംഘവുമാണ് പേട്ട തുള്ളിയത്. എന്നാൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പേട്ടതുള്ളലിനായി എത്തിയ വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായത്.
ഭക്തിയും വിശ്വാസവും ഇഴപിരിഞ്ഞ് അന്തരീക്ഷം. എങ്ങും ശരണം വിളികൾ മാത്രം. ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കും അണുവിട വ്യത്യാസം ഇല്ല. വീണ്ടും ഒരിക്കൽ കൂടി ഐതീഹ്യ പെരുമയിൽ എരുമേലി പേട്ടതുള്ളലിനു ആതിഥ്യമരുളി. പതിനൊന്നരയോടെ മാനത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറന്നു. ഇതോടെ അമ്പലപ്പുഴ പേട്ട സംഘത്തിന്റെ പേട്ടതുള്ളലിന് തുടക്കം. അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാൻ ശ്രീകൃഷ്ണ പരുന്തിനെ മുകളിലിരുന്ന് പേട്ടതുള്ളൽ വീക്ഷിക്കുന്നു എന്നാണ് വിശ്വാസം.
കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ സംഘം പേട്ട ചെറിയമ്പലത്തിൽ നിന്ന് ആരംഭിച്ചത്. താള മേളങ്ങളുടെയും കരിവീരൻ മാരുടെയും അകമ്പടിയിൽ സംഘം വാവർ പള്ളിയിൽലേക്ക്. പിന്നീട് പേട്ടതുള്ളൽ പാതയിലൂടെ എരുമേലി വലിയമ്പലത്തിലേക്ക് എത്തിയതോടെയാണ് അമ്പലപ്പുഴ സംഘത്തിനു പേട്ടതുള്ളൽ അവസാനിച്ചു . ഉച്ചക്ക് ശേഷമാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ നടന്നത്.
പേട്ട തുള്ളലിനായി എരുമേലിയിൽ എത്തിയ വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. ശബരിമല വിഷയത്തിൽ ഉണ്ടായ വിവാദങ്ങൾ ആണ് ഇതിന് കാരണം എന്നാണ് വിലയിരുത്തൽ.