ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15 ന് വൈകിട്ട് 7 മണിക്ക് 9 മണിക്കുമിടയില്‍ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. അതോടൊപ്പം ക്ഷേത്രത്തിലും, പരിസരത്തും ടൂറിസം മന്ത്രാലയം ആവിഷ്ക്കരിച്ച സ്വദേശ് ദര്ശന് പദ്ധതി വഴി പൂര്‍ത്തീകരിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്വ്വഹിച്ചേക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു.
പൈതൃക കാല്‍നടപ്പാതയുടെ നിര്‍മ്മാണം, പത്മതീര്‍ത്ഥ കുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ടോയിലറ്റുകള്‍, കുളിമുറികള്‍ മുതലായവ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സുരക്ഷാ ഉപകരണങ്ങള്‍, ഡിജിറ്റല്‍ മ്യൂസിയത്തിനുള്ള സോഫ്റ്റ് വെയറുകള്‍ തുടങ്ങിയവയുടെ സജ്ജീകരണവുമാണ് 75.88 കോടി രൂപ ചിലവില്‍ ടൂറിസം മന്ത്രാലയം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വദേശ് ദര്ശന് പദ്ധതി വഴി നടപ്പിലാക്കിയിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍, ജസ്റ്റിസ് (റിട്ട) പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കേന്ദ്ര ടൂറിസം സെക്രട്ടറി യോഗേന്ദ്ര ത്രിപാഠി, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ശശി തരൂര്‍ എം.പി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ., തിരുവന്തപുരം മേയര്‍ വി.കെ. പ്രശാന്ത് എന്നിവര്‍ പങ്കെടുക്കും.