കൊച്ചി: ജിഎസ്ടി നിലവില്‍ വന്നശേഷം പഴയ വാറ്റ് കുടിശ്ശികയും പിഴയും ഈടാക്കാനുള്ള നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. നികുതി കുടിശ്ശിക ഈടാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ജിഎസ്ടി നടപ്പാക്കിയ ശേഷം വാറ്റ് പുനര്‍നിര്‍ണ്ണയം പാടില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. 3250 ഓളം ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ഹര്‍ജികള്‍ തള്ളിയതോടെ സര്‍ക്കാരിന് 1800 കോടി രൂപയുടെ വരുമാനമുണ്ടാകും.
കേരള മൂല്യ വര്‍ധിത നികുതി (വാറ്റ്) നിയമ പ്രകാരം 2011-12 വര്‍ഷം മുതല്‍ ലഭിക്കേണ്ട നികുതി കുടിശികയും പിഴയും ഈടാക്കുന്നതിനെതിരെയാണ് വ്യാപാര സ്ഥാപനങ്ങള്‍ ഹര്‍ജി നല്‍കിയിരുന്നത്. 101-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഏകീകൃത നികുതി സമ്പ്രദായമെന്ന നിലയില്‍ ജി.എസ്.ടി നടപ്പാക്കാന്‍ വഴി തുറന്നത്. സാധനങ്ങളേയും സേവനങ്ങളേയും ബാധിക്കുന്ന നിലവിലുള്ള ഏതെങ്കിലും സംസ്ഥാന നിയമം ഭരണഘടനാ ഭേദഗതിയിലൂടെയുണ്ടാക്കിയ നിയമവുമായി ഒത്തു പോകാത്തതുണ്ടെങ്കില് അത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്താനായി ഒരു വര്‍ഷം അനുവദിച്ചിരുന്നു.
ഒരു വര്‍ഷമെന്ന സമയ പരിധി അവസാനിച്ച സാഹചര്യത്തില്‍ ഇല്ലാത്ത നിയമത്തിന്റെ പേരില്‍ നികുതി പിരിവ് അനുവദനീയമല്ലെന്നായിരുന്നു ഹർജിക്കാരായ സ്ഥാപനയുടമകളുടെ വാദം. 2017 ജൂലൈ ഒന്ന് മുതല്‍ ഭരണഘടനാപരമായി സേവന നികുതി ഇല്ലാതായി. അതിനാല്‍, സേവന നികുതിയും ലെവിയും ആവശ്യപ്പെടുന്ന ഉത്തരവുകള്‍ക്ക് സാധുതയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ജി.എസ്.ടി നിലവില്‍ വന്നു എന്നതുകൊണ്ട് വാറ്റ് നിലവിലുണ്ടായിരുന്ന കാലത്ത് നല്കാന് ബാധ്യതയുള്ള നികുതി കുടിശികയില്‍ നിന്ന് ആരും ഒഴിവാകുന്നില്ലെന്നായിരുന്നു ഇതിന് നികുതി വകുപ്പ് നല്കിയ മറുപടി. ഇത് ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ആ തുക അടക്കാന്‍ വ്യാപാരികള്‍ ബാധ്യസ്ഥരുമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നികുതി കുടിശികയില്‍ നിന്ന് രക്ഷ നേടാന്‍ സുപ്രീം കോടതിയില്‍ നിന്നടക്കമുള്ള മുതിര്‍ന്ന അഭിഭാഷകരെയാണ് വന്‍കിട സ്ഥാപനങ്ങള്‍ രംഗത്തിറക്കിയിരുന്നത്.