ന്യൂഡൽഹി : ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് മാറ്റം തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി.
ശബരിമല വിഷയത്തില്‍ തുടക്കത്തിലുള്ള അഭിപ്രായമല്ല തനിക്ക് ഇപ്പോഴുള്ളതെന്നാണ് രാഹുലിന്റെ നിലപാട്.രണ്ടു പക്ഷത്തും ന്യായമുണ്ടെന്നാണ് കരുതുന്നതെന്നും,എന്നാല്‍ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.
നേതാക്കളുമായി സംസാരിച്ചപ്പോളാണ് സംഭവങ്ങളിലെ സങ്കീര്‍ണത മനസിലായത്. സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ ശബരിമലയിലെ യുവതീ പ്രവേശത്തെ എതിര്‍ക്കുന്ന കെ.പി.സിസി നിലപാടിനോട് ആദ്യമായി പരസ്യമായി വിയോജിച്ചത് രാഹുല്‍ ഗാന്ധി ആയിരുന്നു.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന് പറഞ്ഞ രാഹുല്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമാണു തന്റെ നിലപാടെന്നും വ്യക്തമാക്കിയിരുന്നു. തുടർന്ന് വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെതിരെ വിമർശനങ്ങളും ഉയർന്നു.