തൃശൂർ : പ്രളയശേഷമുള്ള നവകേരള നിർമ്മാണത്തിനായി ചിലവ് ചുരുക്കണമെന്ന് പറഞ്ഞ സർക്കാർ പഞ്ചായത്ത് ദിനാഘോഷത്തിനായി ചിലവഴിക്കാൻ തീരുമാനിച്ചിരിക്കുന്നത് 4 കോടി രൂപ.ജന പ്രതിനിധികളും,ഉദ്യോഗസ്ഥരും മാത്രം പങ്കെടുക്കുന്ന ചടങ്ങിനായി തൃശൂരിൽ വൻ കിട കൺവൻഷൻ സെന്ററാണ് ബുക്ക് ചെയ്തിരിക്കുന്നത്.രാജ്യത്ത് കേരളത്തിൽ മാത്രമാണ് ഇത്തരത്തിലൊരു ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
10 ലക്ഷം രൂപയാണ് രണ്ടു ദിവസത്തെ ഹാളിന്റെ വാടക.പങ്കെടുക്കാൻ എത്തുന്നവർക്ക് താമസിക്കാനായി ബുക്ക് ചെയ്തിരിക്കുന്നത് തൃശൂരിലെ മുന്തിയ ഹോട്ടലുകളിലെ മുറികളാണ്.ഇത് ബുക്ക് ചെയ്യുന്നതിനായി 20 ലക്ഷം രൂപയാണ് അഡ്വാൻസ് നൽകിയിരിക്കുന്നത്. മൊത്തം വാടക അരക്കോടി രൂപയോളം വരും.
രണ്ട് ദിവസം മൂന്ന് നേരം വിളമ്പുന്ന ഭക്ഷണത്തിനു മാത്രം 30 ലക്ഷം രൂപയാണ് ചിലവിടുക.രണ്ടായിരം രൂപയെങ്കിലും വിലമതിക്കുന്ന ഉപഹാരം എല്ലാവർക്കും ഉണ്ടാവും.വാഹനങ്ങളുടെ ഇന്ധനച്ചെലവ് സ്ഥാപനങ്ങളുടെ ഫണ്ടിൽനിന്ന്. പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്ക് ടി.എ., ഡി.എ. എന്നിവ സർക്കാർ വക. ജനപ്രതിനിധികൾ ഇത് ഫണ്ടിൽനിന്ന് എഴുതിയെടുക്കും.
സെമിനാറുകളാണ് ആഘോഷങ്ങളിലെ പ്രധാന അജൻഡ. 15 കമ്മിറ്റികൾ രൂപവത്കരിച്ചു, അവലോകനങ്ങളും നടക്കുന്നു.വരുന്നവർ സംതൃപ്തിയോടെ മടങ്ങണമെന്നാണ് കമ്മിറ്റികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട് തെരുവിൽ അന്തിയുറങ്ങുന്നവർക്ക് കിടപ്പാടം നിർമ്മിച്ചു നൽകാതെയാണ് കോടികൾ പൊടിച്ചുള്ള സർക്കാരിന്റെ ഈ ആഘോഷം.