ന്യൂഡൽഹി : 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ കെജ്രിവാൾ മത്സരിക്കില്ലെന്ന് ആം ആദ്മി പാർട്ടി. കെജ്രിവാൾ ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും വാരണാസിയിൽ മോദിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ നിർത്തുമെന്നും പാർട്ടി വ്യക്തമാക്കി.
രാജ്യസഭ എം.പിയും പാർട്ടി വക്താവുമായ സഞ്ജയ് സിംഗാണ് പാർട്ടി തീരുമാനം അറിയിച്ചത്. ഡൽഹി , പഞ്ചാബ് , ഹരിയാന , ഗോവ എന്നീ സംസ്ഥാനങ്ങളിൽ പാർട്ടി മത്സരിക്കും. വാരണാസിക്ക് പുറമേ ഉത്തർപ്രദേശിലെ ചില കേന്ദ്രങ്ങളിലും മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
2014 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന നരേന്ദ്ര മോദിയെ തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് അരവിന്ദ് കെജ്രിവാൾ വാരണാസിയിൽ മത്സരിക്കാനിറങ്ങിയത്. മറ്റ് പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും പരോക്ഷമായി കെജ്രിവാളിന് പിന്തുണയും പ്രഖ്യാപിച്ചു.
ഷീല ദീക്ഷിതിനെ നിയമ സഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിന്റെ ആത്മ വിശ്വാസവുമായായിരുന്നു കെജരിവാൾ മത്സരിക്കാനെത്തിയത്. ഷീലയെ തോൽപ്പിച്ചു അടുത്ത മോദി എന്നായിരുന്നു മുദ്രാവാക്യം. എന്നാൽ ഷീല ദീക്ഷിത്തല്ല നരേന്ദ്രമോദിയെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കെജരിവാളിനു മനസ്സിലായി.മൂന്നു ലക്ഷത്തി മുപ്പത്തേഴായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നരേന്ദ്ര മോദി കെജ്രിവാളിനെ നിലംപരിശാക്കിയത്.