കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനൊരുങ്ങി കൊല്ലം. നിർമ്മാണം പൂർത്തിയായ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന പ്രധാനമന്ത്രി സംസ്ഥാനത്തെ ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കന്റോണ്‍മെന്റ് മൈതാനത്ത് ഒരു ലക്ഷം പേരുടെ മഹാസമ്മേളനത്തെയും അഭിസംബോധന ചെയ്യും.
വൈകുന്നേരം 5.20ന് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തെത്തും. അവിടെ നിന്നും ബൈപ്പാസ് ഉദ്ഘാടനത്തിന് ശേഷമാകും സമ്മേളനത്തിനെത്തുക. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലി ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി കേരള ഘടകം.
നഗര ഗതാഗതത്തെ ബാധിക്കാത്ത വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഗ്രൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്. ഗതാഗതനിയന്ത്രണത്തിനായി 500 വോളണ്ടിയർമാരെ യുവമോർച്ച നിശ്ചയിച്ചിട്ടുണ്ട്. പരിപാടിയ്ക്ക് ശേഷം സമ്മേളന നഗരി വൃത്തിയാക്കാൻ 100 സ്വച്ഛ് ഭാരത് പ്രവര്‍ത്തകരെയും ക്രമീകരിച്ചിട്ടുണ്ട്.
കൊല്ലത്തെ പരിപാടിയ്ക്ക് ശേഷം തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് ടൂറിസം മന്ത്രാലയം ആവിഷ്കരിച്ച സ്വദേശി ദർശൻ പദ്ധതി പ്രകാരം ക്ഷേത്രത്തിൽ പൂർത്തിയാക്കിയ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. പൈതൃക കാൽനടപ്പാതയുടെ നിർമ്മാണം , പത്മതീർത്ഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ടോയ്ലെറ്റുകൾ, കുളിമുറികൾ തുടങ്ങിയവയാണ് ക്ഷേത്രത്തിൽ പൂർത്തിയാക്കിയ നിർമ്മാണ പ്രവർത്തികൾ.