ലഖ്നൗ : എസ്.പി-ബി.എസ്.പി സഖ്യത്തെ വിമർശിച്ച് സമാജ് വാദി എം.എൽ.എ . അഖിലേഷ് യാദവ് മായാവതിക്ക് മുന്നിൽ കുമ്പിട്ടു നിൽക്കുന്നിടത്തോളം കാലമേ ഈ സഖ്യത്തിനു ആയുസ്സുണ്ടാകൂ. തന്റെ മണ്ഡലത്തിൽ ഈ സഖ്യം നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മായാവതി പറയുന്നതെന്തും അഖിലേഷ് അനുസരിച്ചാൽ സഖ്യം തുടരും. അല്ലെങ്കിൽ സഖ്യം പൊളിയുമെന്നും എസ്.പി എം.എൽ.എ ഹരി ഓം യാദവ് ചൂണ്ടിക്കാട്ടി.
ഇരു പാർട്ടികളും സഖ്യമായി മത്സരിക്കാൻ തീരുമാനിച്ചെങ്കിലും അണികൾക്കിടയിൽ സഖ്യം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. നേരത്തെ ഒരുമിച്ച് ഭരണത്തിലേറിയതിനെ തുടർന്ന് സംഭവിച്ച മുറിവുകൾ ഉണങ്ങിയിട്ടില്ല. 1993 ൽ ആയിരുന്നു ബിജെപിയെ തോൽപ്പിക്കാൻ വേണ്ടി ബിഎസ്പിയും എസ്പിയും ഒന്നിച്ചത്. രണ്ടു വർഷത്തിനു ശേഷം സഖ്യം തകരുകയായിരുന്നു.എസ്.പി പ്രവർത്തകർ മായാവതിയെ ആക്രമിച്ചതിനെ തുടർന്നാണ് സഖ്യം തകർന്നത്. അന്ന് മായാവതിയെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് ബിജെപി എം.എൽ.എ ആയിരുന്നു.
ഇരു പാർട്ടികളും 38 സീറ്റുകളിൽ വീതം മത്സരിക്കാനാണ് തീരുമാനം. സോണിയ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും മണ്ഡലങ്ങളായ റായ് ബറേലിയിലും അമേതിയിലും സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് സഖ്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോൺഗ്രസിനെ പൂർണമായും തഴഞ്ഞു. എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.