കൊച്ചി ; മുനമ്പം ഹാർബർ വഴി മത്സ്യബന്ധന ബോട്ടിൽ ഓസ്ട്രേലിയയിലേയ്ക്ക് പോയത് 13 കുടുംബങ്ങളെന്ന് കണ്ടെത്തൽ.41 പേരടങ്ങുന്ന സംഘത്തിൽ നാലു ഗർഭിണികളും,നവജാത ശിശുവും ഉൾപ്പെടുന്നു.
യാത്രയ്ക്ക് മുൻപ് മുനമ്പത്തെ പെട്രോൾ പമ്പിൽ നിന്നും 10 ലക്ഷം രൂപയ്ക്ക് 12,000 ലിറ്റർ ഇന്ധനം വാങ്ങിയ സംഘം കുടിവെള്ളം നിറയ്ക്കാനായി അഞ്ചു ടാങ്കറുകളും വാങ്ങിയിരുന്നു.മാത്രമല്ല ഒരു മാസത്തേയ്ക്കുള്ള മരുന്നുകൾ വാങ്ങാനും സംഘം ശ്രമിച്ചിരുന്നു.
ഡൽഹി,ചെന്നൈ വഴിയെത്തിയ സംഘം ചെറായിയിലെ ലോഡ്ജിലാണ് താമസിച്ചിരുന്നത്.കൂട്ടത്തിൽ ഹിന്ദിയും,തമിഴും,ഇംഗ്ലീഷും സംസാരിക്കുന്നവർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ വ്യക്തമാക്കി.ഇവർ മുനമ്പത്തേയ്ക്ക് പോയത് മിനി ബസിലും,ടൂറിസ്റ്റ് ബസിലുമാണ്.
ശനിയാഴ്ച്ച രാവിലെയാണ് മുനമ്പത്തെ റിസോർട്ടിനു മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നും ഉണക്കിയ പഴ വർഗ്ഗങ്ങൾ,വസ്ത്രങ്ങൾ,കുടിവെള്ളം,ഫോട്ടോകൾ,ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾ എന്നിവ കണ്ടെത്തിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ കടത്ത് സ്ഥിരീകരിച്ചത്.
ബാഗിൽ നിന്നും കണ്ടെടുത്ത രേഖകളിൽ ഉൾപ്പെടുന്നവർ പത്ത് പേരടങ്ങുന്ന സംഘമായി സമീപ പ്രദേശങ്ങളിലെ റിസോർട്ടുകളിൽ താമസിച്ചിരുന്നതായി കണ്ടെത്തി.