ശബരിമല : ഒരൊറ്റ മന്ത്രം ,ഒരൊറ്റ നാമം സ്വാമിയേ ശരണം, കൈകൂപ്പി നിന്ന ലക്ഷങ്ങൾ ആ മന്ത്രം ഉരുവിടവെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. കണ്ണും,മനസ്സും നിറച്ച കാഴ്ച്ച.
നാഥനായ മണികണ്ഠന് അർച്ചനയ്ക്കായി ദേവഗണങ്ങൾ ഒരുക്കുന്ന ജ്യോതി മൂന്ന് തവണ പൊന്നമ്പലമേട്ടിൽ ജ്വലിച്ചപ്പോൾ സന്നിധാനം ഭക്തി ലഹരിയിൽ ആറാടി.
പന്തളം കൊട്ടാരത്തിൽ നിന്നുമുള്ള തിരുവാഭരണം ചാർത്തി ദീപാരാധന നടത്തിയ ശേഷമായിരുന്നു മകരജ്യോതി ദർശനംമകരജ്യോതി കാണാൻ എട്ടിടങ്ങളിലാണ് കേന്ദ്രങ്ങൾ ഒരുക്കിയിരുന്നത്.മകരസംക്രമപൂജ രാത്രി 7.52ന്. സൂര്യൻ ധനുരാശിയിൽ നിന്നു മകരം രാശിയിലേക്കുമാറുന്ന സക്രമ മുഹൂർത്തത്തിൽ ശബരീശന് സംക്രമാഭിഷേകം നടക്കും.
മകരജ്യോതിയോടനുബന്ധിച്ച് പമ്പയിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷക്കുമായി പമ്പയില്‍ മാത്രം 1600 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പമ്പയില്‍ ആഴം കൂടിയ ഇടങ്ങളില്‍ സ്നാനം നടത്തുന്നതിന് ഭക്തര്‍ക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.