യു എ ഇ യിൽ നിർമാണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ ചുമതലയുള്ള ബാപ്സ് പ്രതിനിധികൾ മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരിയുമായി കൂടിക്കാഴ്ച നടത്തി. ദുബായിൽ സന്ദർശനം നടത്തുന്ന സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നു വരുന്ന സത്സംഗ പരിപാടി ഇന്നവസാനിക്കും.
അബുദാബിയില്‍ നിര്‍മ്മിക്കുന്ന ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള ബാപ്സ് പ്രതിനിധികളുമായി ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യനും അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി കൂടിക്കാഴ്ച നടത്തി. ബാപ്സ് അന്താരാഷ്ട്ര കണ്‍വീനര്‍ സ്വാമി ബ്രഹ്മവിഹാരി ദാസ്, ക്ഷേത്രനിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന സ്വാമി അക്ഷര്‍ തീര്‍ഥ തുടങ്ങിയവര്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണ പുരോഗതികൾ വിവരിച്ചു. ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ നേതൃത്വത്തിൽ ലോകം മുഴുവൻ നടന്നു വരുന്ന ആധ്യാത്മിക, സേവന പ്രവർത്തനങ്ങളെ സ്വാമി ബ്രഹ്മവിഹാരി ദാസ് പ്രകീർത്തിച്ചു. അമ്മയുടെ ഭക്തര്‍ക്കായി ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന ഹാളുകള്‍ സജ്ജീകരിക്കുമെന്ന് ബാപ്സ് പ്രതിനിധികള്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയെ അറിയിച്ചു. അബുദാബി ക്ഷേത്ര നിര്‍മ്മാണ കമ്മറ്റി ചെയര്മാന് രോഹിത് പട്ടേല്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കഴിഞ്ഞ ഒരാഴ്ചയായി സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ സാന്നിധ്യത്തിൽ യു എ ഇ യിൽ സത്സംഗ പരിപാടികൾ നടന്നു വരികയാണ്. ദുബായ് അൽ സഫയിലുള്ള ജെ എസ് എസ് പ്രൈവറ്റ് സ്കൂളിൽ നടക്കുന്ന സത്സംഗത്തിലും, ഭജനയിലും പങ്കു കൊള്ളുവാൻ നിരവധി പേരാണ് എത്തിച്ചേർന്നത്. സ്വാമിയുടെ യു എ ഇ സന്ദർശനം ഇന്നവസാനിക്കും. തുടർന്ന് അദ്ദേഹം കുവൈറ്റിലേക്ക് പോകും.