ലണ്ടന്‍: യൂറോപ്യന്‍ യൂണിയന് വിടാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ട് വച്ച ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. 432 എംപിമാര്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 202 പേര് മാത്രമാണ് അനുകൂലിച്ചത്. അഞ്ച് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹൗസ് ഓഫ് കോമണ്‍സില്‍ കരാര്‍ വോട്ടിനിട്ടത്.
മാര്‍ച്ച് 29ന് ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടാനിരിക്കെ നൂറിലേറെ ഭരണകക്ഷി അംഗങ്ങളും കരാറിനെതിരെ വോട്ട് ചെയ്തത് തെരേസ മേക്ക് കനത്ത തിരിച്ചടിയായി. സര്‍ക്കാരിനെതിരെ ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. എന്നാല്‍ പരിഷ്കരിച്ച കരാറുമായി മുന്നോട്ട് പോകുമെന്നും ഇതിനായി യൂറോപ്യന്‍ യൂണിയനുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.
ബ്രെക്സിറ്റ് കരാറിന്മേല് ഹൗസ് ഓഫ് കോമണ്‍സില്‍ ഡിസംബറില്‍ നടക്കാനിരുന്ന വോട്ടെടുപ്പ് പരാജയഭീതിയെ തുടര്‍ന്ന് തെരേസ മേയ് മാറ്റി വച്ചിരുന്നു. അഞ്ചാഴ്ചയ്ക്ക് ശേഷം അതേ കരാര്‍ സഭയില്‍ വോട്ടിനിടുമ്പോഴും സമാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ബ്രെക്സിറ്റിനെ അനുകൂലിച്ചവരും യൂറോപ്യന്‍ യൂണിയന്റെ കരാര്‍ വ്യവസ്ഥകളോടാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്. സര്‍ക്കാര്‍ ഇനി യൂറോപ്യന്‍ യൂണിയനുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്ത് കരാര്‍ പുതുക്കുകയോ കരാര്‍ വേണ്ടെന്ന് വച്ച് തുടര്‍ നടപടികളിലേക്ക് പോവുകയോ അല്ലെങ്കില്‍ വീണ്ടും ഹിതപരിശോധന നടത്തുകയോ ചെയ്യണം.
2016 ജൂണ്‍ 23നാണ് ബ്രിട്ടനില്‍ ഹിതപരിശോധന നടന്നത്. യൂറോപ്യന്‍ യൂണിയന് വിട്ട് പോരാന്‍ അനുകൂലിച്ച് 51.9 ശതമാനവും എതിര്‍ത്ത് 48.1 ശതമാനവും വോട്ട് ചെയ്തു. 2017 മാര്‍ച്ച് 21ന് തെരേസ മേയ് സര്‍ക്കാര്‍ ബ്രെക്സിറ്റ് കരാര്‍ നടപടികള്‍ തുടങ്ങി. യൂറോപ്യന്‍ യൂണിയന് നേതാക്കളുമായി 19 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ രൂപമെടുത്തത്.