യു എ ഇ അനുവദിച്ച പൊതുമാപ്പ് കാലാവധി കഴിഞ്ഞ മാസം 31 അവസാനിച്ചപ്പോൾ ദുബായിൽ ഒരു ലക്ഷത്തി അയ്യായിരത്തോളം പേർ തങ്ങളുടെ പദവി ശരിയാക്കി രാജ്യത്ത് തുടരുകയോ, പിഴയൊടുക്കാതെ രാജ്യം വിടുകയോ ചെയ്തു എന്ന് അധികൃതർ അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫ്ഫയെർസ് ആണ് കണക്കുകൾ പുറത്തു വിട്ടത്.
രാഷ്ട്ര പിതാവിന്റെ സ്മരണയിൽ 2018 സായിദ് വർഷമായി ആചരിച്ചതിന്റെ പശ്ചാത്തലത്തിൽ ആണ് യു എ ഇ അഞ്ചു മാസം നീണ്ടു നിന്ന പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഈ കാലയളവിൽ ദുബായിൽ പൊതുമാപ്പ് ആനുകൂല്യം നേടിയവരുടെ കണക്കുകൾ ആണ് അധികൃതർ പുറത്തു വിട്ടത്. ഇത് പ്രകാരം 13843 പേർ തങ്ങളുടെ പദവി ശരിയാക്കി രാജ്യത്തു തുടരുന്നുണ്ട്. വിസ പുതുക്കിയവരുടെ എണ്ണം 18530 ആണ്. 6288 പേർക്ക് പുതിയ വിസ അനുവദിച്ചു. പുതിയ ജോലി അന്വേഷിക്കാനുള്ള ആറു മാസ താൽക്കാലിക വിസ 35549 പേർക്ക് ലഭ്യമായപ്പോൾ, 30387 പേരാണ് പിഴയൊന്നും ഒടുക്കത്തെ രാജ്യം വിട്ടത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫ്ഫയെർസ് ആണ് കണക്കുകൾ പുറത്തു വിട്ടത്. ജോലി തേടാനുള്ള താൽക്കാലിക വിസ കാലാവധി അവസാനിച്ചിട്ടും രാജ്യത്തു തങ്ങിയാൽ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മന്ത്രാലയത്തിലെ ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമം പൊതുമാപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുവാൻ സഹായിച്ചു എന്നും അധികൃതർ പറഞ്ഞു.