നിലയ്ക്കൽ : വിരട്ടാൻ നോക്കിയ പൊലീസുകാരെ വെള്ളം കുടിപ്പിച്ച് നിലയ്ക്കലുകാർ.ഇരുചക്രവാഹനത്തിൽ സ്വന്തം വീടുകളിലേയ്ക്ക് പോകാൻ പാസ്സ് എടുക്കണമെന്ന പൊലീസ് നിർദേശമാണ് പൊലീസും നിലയ്ക്കൽ അട്ടത്തോട് നിവാസികളും തമ്മിലുള്ള വാക്കേറ്റത്തിൽ കലാശിച്ചത്.
തർക്കം രൂക്ഷമായതോടെ ബൈക്ക് യാത്രക്കാരെ പാസ്സിലാതെ കടത്തിവിടാൻ നിർദേശം നൽകി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ.നിലയ്ക്കൽ ഗോപുരത്തിനടുത്തായിരുന്നു സംഭവം.അട്ടത്തോട്ടിൽ താമസിക്കുന്ന സുജനെയാണ് പൊലീസ് തടഞ്ഞത്.അട്ടത്തോട്ടിൽ താമസിക്കുന്നവരാണെങ്കിലും ഗോപുരം കടന്ന് പോകണമെങ്കിൽ പാസ് എടുക്കണമെന്നായിരുന്നു നിർദേശം.നിലയ്ക്കൽ സ്പെഷ്യൽ ഓഫീസറുടെ നിർദേശമാണെന്നും,പാസ് എടുക്കാത്ത വാഹനങ്ങൾ തടയുമെന്നുമായിരുന്നു പൊലീസുകാരുടെ ഭാഷ്യം.
എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും,തീർത്ഥാടകരോടുള്ള വിരട്ടൽ തങ്ങളോട് വേണ്ടെന്നും,പാസ്സ് എടുക്കാത്തതിനാൽ തങ്ങളെ അറസ്റ്റ് ചെയ്യുണ്ടെങ്കിൽ അത് ചെയ്തോളൂവെന്നുമായിരുന്നു നാട്ടുകാരുടെ നിലപാട്.വാക്കേറ്റം രൂക്ഷമാകുകയും നാട്ടുകാർ കൂടുതൽ എത്താൻ തുടങ്ങുകയും ചെയ്തതോടെ പൊലീസുകാർ നിലയ്ക്കൽ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിച്ചു.
തുടർന്ന് പാസ്സില്ലാതെ ഇരു ചക്രവാഹനങ്ങൾ കടത്തിവിടാൻ നിർദേശം നൽകി.ശബരിമല സീസൺ ആരംഭിക്കുന്നതിനു മുൻപ് കലക്ട്റുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അട്ടത്തോട് നിവാസികളുടെ യാത്രയ്ക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയിരുന്നു.എന്നാൽ ഇത് പൊലീസുകാർ പാലിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
നിലയ്ക്കൽ ഗോപുരം പടിക്കൽ ഡ്യൂട്ടി നോക്കുന്ന പൊലീസുകാർ പ്രായമായ സ്ത്രീകൾ അടക്കമുള്ള തീർത്ഥാടകരോട് മോശമായി പെരുമാറുന്നതായും പരാതിയുണ്ട്.