പഞ്ച്കുള ; മാദ്ധ്യമ പ്രവർത്തകൻ രാമചന്ദ്ര ഛത്രപതി വധക്കേസിൽ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് ഉള്‍പ്പെടെ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ്. പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതിയാണ് കേസില്‍ ശിക്ഷവിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ നാല് പ്രതികളും 50,000 രൂപ വീതം പിഴയും അടയ്ക്കണം.
ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന റാം റഹീം സിംഗിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാമചന്ദ്ര വധക്കേസില്‍ വിചാരണ ചെയ്തത്.കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
ദേരാ സച്ച് തലവനായ റാം റഹീം സിംഗിനെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. കുല്‍ദീപ് സിങ്, നിര്‍മല്‍ സിങ്, കൃഷ്ണന് ലാല്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
2002-ലാണ് ഹരിയാനയിലെ ‘പുരാ സച്ച്’ പത്രത്തിലെ മാദ്ധ്യമപ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി കൊലപ്പെട്ടത്. ദേര സച്ചാ സൗദ തലവനായ റാം റഹീം സിംഗ് സ്ത്രീകളെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകത്തിന് കാരണം.