ഈ വർഷത്തെ പ്രവാസി ഭാരതീയ ദിവസിൽ യു എ ഇ യിൽ നിന്നും വൻപങ്കാളിത്തം. മുന്നൂറിലേറെ പ്രതിനിധികളാണ് യു എ ഇ യിൽ നിന്നും ഈ മാസം 21 മുതൽ 23 വരെ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഉത്തർ പ്രദേശിലെ വാരാണസിയിലാണ് ഇത്തവണ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മേൽനോട്ടത്തിൽ വിവിധ പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിനുള്ള ദുബായിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നത്. എഫ് ഓ ഐ , ഇന്ത്യൻ പീപ്പിൾ ഫോറം, കെ എം സി സി, വിവിധ എമിറേറ്റുകളിലെ ഇന്ത്യൻ അസോസിയേഷനുകൾ എന്നിവ ഇത്തവണ തങ്ങളുടെ പ്രതിനിധികളെ അയക്കുന്നുണ്ട്. ഈ മാസം 19,20 തീയതികളിലായി പ്രതിനിധികൾ വരാണസിയിലേക്ക് യാത്ര തിരിക്കും. 21 മുതൽ 23 വരെ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിനു ശേഷം പ്രതിനിധികൾക്ക് കുംഭ മേളയിലും പങ്കെടുക്കാനുള്ള അവസരമുണ്ട് എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രത്യേകത. തുടർന്ന് 26 നു ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പ്രത്യേക ക്ഷണിതാക്കളായും സമ്മേളന പ്രതിനിധികൾക്ക് പങ്കെടുക്കാം.
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിനിധികൾ ദുബായിൽ നിന്ന് പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ സമ്മേളനത്തിനുണ്ട് എന്ന് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചർച്ചകളിൽ ഗൾഫ് മേഖകളിലെ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ഇത്തവണ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കോൺസുലേറ്റിലെ പാസ്പോര്ട്ട് വിഭാഗം ചുമതലയുള്ള കോൺസുൽ പ്രേംചന്ദ്, എഫ് ഓ ഐ വൈസ് പ്രസിഡണ്ട് വിശ്വജിത്, ഇന്ത്യൻ പീപ്പിൾ ഫോറം പ്രതിനിധി ഗിരീഷ് പന്ത്, ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ് എം ജാബിർ, അജ്മാൻ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധി സുരീന്ദർ സിംഗ് ഖണ്ടാരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.