തിരുവനന്തപുരം: അയ്യപ്പഭക്ത സംഗമത്തിന് മുന്നോടിയായുള്ള വാഹനപ്രചാരണ ജാഥ ഇന്ന് വൈകിട്ട്. പാളയത്തുനിന്ന് ആരംഭിക്കുന്ന ജാഥ പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിൽ സമാപിക്കും. ഈ മാസം 20നാണ് രണ്ട് ലക്ഷം പേർ അണിനിരക്കുന്ന അയ്യപ്പഭക്ത സംഗമം നടക്കുക.
ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന് മുന്നോടിയായുള്ള വനിതകളുടെ വാഹനപ്രചാരണ ജാഥയാണ് ഇന്ന് നടക്കുന്നത്. വൈകിട്ട് നാലിന് പാളയം ഹനുമാന് ക്ഷേത്രത്തിന് മുന്നില്‍ നിന്നാരംഭിക്കുന്ന ജാഥ പട്ടം, കേശവദാസപുരം,മുട്ടട, അമ്പലമുക്ക്, നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ എത്തിച്ചേരും.
അഞ്ഞൂറിലധികം വനിതകള്‍ വാഹന പ്രചാരണ ജാഥയില്‍ പങ്കെടുക്കും. സംഗമത്തിന്റെ മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ അയ്യപ്പമണ്ഡപങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസവും ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കും വച്ച് പൂജയുണ്ടാകും.
ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സംഗമത്തില്‍ ആധ്യാത്മികാചാര്യന്മാരും സമൂദായ സംഘടനാ നേതാക്കളും പങ്കെടുക്കും. സംഗമത്തിന്റെ ഭാഗമായി രണ്ടു ലക്ഷം പേര് പങ്കെടുക്കുന്ന നാമജപയാത്രയും ഉണ്ടാകും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള വിശ്വാസികളാണ് സംഗമത്തിൽ പങ്കെടുക്കുക.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന യാത്രകള്‍ കിഴക്കേകോട്ടയില്‍ സംഗമിക്കും. മാതാ അമൃതാനന്ദമയിയാണ് അയ്യപ്പ സംഗമത്തിന്റെ മുഖ്യ അതിഥി. നിരവധി സാമൂഹിക സാംസ്കാരിക സംഘടനകൾ അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.